നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാട്ട് മറ്റൊരു മോന്‍സണ്‍ മാവുങ്കലോ? ടിപ്പുവിൻ്റെ കസേരയും ജപ്പാന്‍ രാജാവിൻ്റെ മോതിരവും കാട്ടി വിഐപികളെ മാവുങ്കല്‍ വളച്ചപ്പോൾ ഹോട്ടലിലെ 208ഉം 218ഉം മുറികളില്‍ വമ്പന്മാരെ വലയില്‍ വീഴ്‌ത്തിയ റോയി വയലാട്ടും; ആ മുറികള്‍ ഉപയോഗിച്ചത് പൊലീസുകാരും രാഷ്ട്രീയക്കാരും; മാവുങ്കല്‍ വിഐപികള്‍ക്ക് നല്‍കിയതിന് സമാനമായ എല്ലാം ഇവിടേയും കിട്ടി; മദ്യരാജാവിൻ്റെ ബന്ധുവിന് തുണയാകുന്നത് മുന്‍ ഡിജിപി ഉൾപ്പടെ മറ്റു ഉന്നത കുടുംബ ബന്ധങ്ങൾ
സ്വന്തം ലേഖിക
കൊച്ചി: മോഡലുകളുടെ ദുരൂഹമരണത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാട്ട് മറ്റൊരു ‘മോന്‍സണ്‍ മാവുങ്കല്‍’ ആണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
മാവുങ്കല്‍ മോഡലില്‍ വിഐപികളെ കൂടെ കൂട്ടാന്‍ റോയ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാവുങ്കലിൻ്റെ വീട്ടിലെത്തിയിരുന്ന പല പ്രമുഖരും ഇവിടേയും നിത്യ സന്ദര്‍ശകരായി. ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്പര്‍ 18 ഹോട്ടലിലെ വിവാദ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികള്‍.
ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്. മാവുങ്കല്‍ വിഐപികള്‍ക്ക് നല്‍കിയതിന് സമാനമായ എല്ലാം ഇവിടേയും കിട്ടി.
208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി 3 പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ രക്ഷിക്കാനാണ് സിസിടിവി തേവര കായലില്‍ എറിഞ്ഞതെന്നും സൂചനയുണ്ട്. മാവുങ്കല്‍ എടുത്ത വിഐപി ഫോട്ടോകള്‍ എല്ലാവരേയും നാറ്റിച്ചപ്പോള്‍ തന്റെ സുഹൃത്തുക്കളെ എന്തു വില കൊടുത്തും രക്ഷിക്കുകയായിരുന്നു റോയി.
ഹോട്ടല്‍ മുതല്‍ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്ബ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇവരുടെ മരണ വിവരം അപ്പോള്‍ തന്നെ റോയിയെയും ജീവനക്കാരെയും ഫോണില്‍ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചതെന്നാണു നിഗമനം.
സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ തിരയാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ഹോട്ടലിൻ്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല. കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിൻ്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍ നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.
മദ്യരാജാവ് വില്‍ഫ്രഡിൻ്റെ അടുത്ത ബന്ധു, മുന്‍ ഡിജിപി ഉൾപ്പടെ മറ്റു ഉന്നത കുടുംബ ബന്ധങ്ങൾ ഇതെല്ലാം റോയിക്ക് ഈ കേസില്‍ തുണയാകും.