play-sharp-fill
ക്ഷേത്രത്തിലെ സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധി ; വിവരാവകാശ പ്രകാരം അന്വേഷണം നടത്തി ക്ഷേത്ര ജീവനക്കാരൻ ; സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി പുതിയ വിവാദം ; സമരം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ

ക്ഷേത്രത്തിലെ സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധി ; വിവരാവകാശ പ്രകാരം അന്വേഷണം നടത്തി ക്ഷേത്ര ജീവനക്കാരൻ ; സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി പുതിയ വിവാദം ; സമരം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ

കൊച്ചി: ക്ഷേത്രത്തില്‍ ജോലിക്ക് വരുന്ന സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി വിവാദം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവാങ്കുളം സബ് ഗ്രൂപ്പിലുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധിയെക്കുറിച്ച്‌ ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരൻ വിവരാവകാശ പ്രകാരം അന്വേഷണം നടത്തിയതാണു സംഭവം. ജീവനക്കാരന് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ആഭിമുഖ്യമുള്ള കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഡിഇഒ) ബുധനാഴ്ച തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ഓഫിസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് 12ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും. ”സമരം ഏതെങ്കിലും വ്യക്തിക്കെതിരെയല്ല. സ്ത്രീകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും ആർത്തവ അവധി പോലുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനാണ് സമരം” – എന്ന് സിഡിഇഒ ജനറല്‍ സെക്രട്ടറി കെ.ഡി.ദാമോദരൻ നമ്ബൂതിരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കഴകം, അടിച്ചുതളി പോലുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആർത്തവ ദിനങ്ങളില്‍ നാലു ദിവസം അവധി എടുക്കാം. ഈ ദിവസങ്ങളില്‍ സ്വന്തം ചെലവില്‍ മറ്റാരെയെങ്കിലും ഈ ജോലികള്‍ ചെയ്യിക്കാൻ ഇവർ നിയോഗിക്കണം. അവധി കഴിഞ്ഞു വന്നാല്‍ ആ ദിവസങ്ങളിലെ ഒപ്പിടുകയും ചെയ്യുന്നതാണു നിലനില്‍ക്കുന്നത്. ഇതു സ്ത്രീകള്‍ക്കു മാത്രമല്ല, ശാന്തി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവർക്കും ബാധകമാണെന്ന് ബോർഡ് അധികൃതർ പറയുന്നു.

ഈ വിധത്തില്‍ തിരുവാങ്കുളം സബ് ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആർത്തവ അവധി എടുത്തോ എന്ന് ആരാഞ്ഞുകൊണ്ട് ജീവനക്കാരൻ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാനാവില്ല എന്നു വ്യക്തമാക്കി ഇതിനു മറുപടി നല്‍കിയില്ല.

എന്നാല്‍ മേലധികാരിയുമായുള്ള തർക്കത്തില്‍ ജീവനക്കാരൻ സ്ത്രീകളുടെ ആർത്തവ അവധി പ്രശ്നം ഉപയോഗിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. അവധിയില്‍ ആയിരുന്നെങ്കില്‍ ആ ദിവസങ്ങളില്‍ ഒപ്പിട്ടതിലൂടെ ആചാരലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരൻ ദേവസ്വം ഓഫിസർക്കു പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആർത്തവ അവധി അന്വേഷിച്ചതു വഴി സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചു രണ്ടു സ്ത്രീ ജീവനക്കാരും ദേവസ്വം ബോർഡിനു പരാതി നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സിഡിഇഒ രംഗത്തു വന്നിരിക്കുന്നത്. ഈ ജീവനക്കാരനും സിഡിഇഒ അംഗമാണെന്നും അതല്ല, ഇയാളെ മുമ്ബു തന്നെ സംഘടനയില്‍നിന്നു പുറത്താക്കിയതാണെന്നും വാദമുണ്ട്.