വാഹനത്തിന് സൈഡ് കൊടുത്തില്ല; മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോര്; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ പോര്.
തിരുവനന്തപുരം പാളയത്തുവച്ച് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കെഎസ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പരാതി നല്‍കിയതിന് പിന്നാലെ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ എല്‍ എച്ച് യദുവിനെതിരെ പൊലീസ് കേസെടുത്തു.
സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. ഭർത്താവ് സച്ചിൻ ദേവ് എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. പട്ടം മുതല്‍ ഇവരുടെ കാർ ബസിന് പുറകെ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്‌ആർടിസി ബസ് ഇവർക്ക് സൈഡ് നല്‍കിയില്ലെന്നും ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായത്. പാളയത്തുവച്ച് കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നില്‍നിർത്തിയാണ് വാക്‌പോരുണ്ടായത്.
ഡ്രൈവർ മോശമായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് മേയർ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇന്നലെതന്നെ യദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.