‘എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല’;  മാത്യു കുഴല്‍നാടന് പിന്തുണയുമായി ഭൂമി വിറ്റയാള്‍

‘എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല’; മാത്യു കുഴല്‍നാടന് പിന്തുണയുമായി ഭൂമി വിറ്റയാള്‍

കൊല്ലം: മാത്യു കുഴല്‍നാടൻ എം എല്‍ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എല്‍ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ.

എം എല്‍ എയ്ക്ക് കൈമാറിയ ഭൂമിയില്‍ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ പറഞ്ഞു. മാത്യു കുഴല്‍നാടൻ ഭൂമി കയ്യേറുകയോ മതില്‍ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്നിങ് വാള്‍ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റ‍ര്‍ ഓസ്റ്റിൻ പറയുന്നു.

പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ല്‍ മാത്യു കുഴല്‍നാടന് വിറ്റത്. ന്യായവിലയേക്കാള്‍ ഉയർന്ന വിലയ്ക്കായിരുന്നു ഒരു ഏക്കർ 20 സെൻ്റ് ഭൂമി ഉള്‍പ്പെടെ വിറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘2.15 കോടി രൂപയ്ക്കാണ് ഇടപാട് നടത്തിയത്’. 1000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ വിവരം മറച്ചുവച്ച്‌ നികുതി വെട്ടിച്ചെന്ന വിജിലൻസ് കണ്ടെത്തല്‍ ശരിയല്ലെന്ന് പീറ്റർ ഓസ്റ്റിൻ പറയുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടമാണ്. നമ്ബർ കിട്ടിയിട്ടില്ല. നിർമ്മാണം പൂർത്തിയാക്കാത്ത കെട്ടിടമാണ്. അതുകൊണ്ട് കാണിച്ചില്ലെന്നാണ് പീറ്റർ ഓസ്റ്റിന്റെ വാദം.

മാത്യു കുഴല്‍നാടൻ്റെ ദീർഘകാലമായുള്ള സുഹൃത്താണ് പീറ്റർ. പരാതിയില്‍ രണ്ടു തവണയാണ് പീറ്ററിനേയും ഭാര്യയുടെ അമ്മ ജെന്നിഫറിനേയും വിജിലൻസ് ചോദ്യം ചെയ്തത്. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്ട്രേഷൻ നടത്തിയതെന്നും കപ്പിത്താൻസ് ഗ്രൂപ്പ് ഡയറക്ടറുമായ പീറ്റർ ഓസ്റ്റിൻ പറയുന്നു.