
സ്വന്തം ലേഖകൻ
പാലക്കാട്: മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും കൊള്ളയടിച്ച 7.5 കിലോ ഗ്രാം സ്വർണ്ണത്തിൽ 2 കിലോ 450 ഗ്രാം സ്വർണ്ണം അന്വേഷണ സംഘം വീണ്ടെടുത്തു.
പ്രതി നിഖിൽ അശോക് ജോഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി മഹാരാഷ്ട്രയിലെ സത്താറയിൽ പ്രതി വിൽപ്പന നടത്തിയ വിവിധ സ്വർണ്ണ വ്യാപാരികളിൽ നിന്നുമാണ് കളവു മുതൽ വീണ്ടെടുത്തത്. ബാക്കി മുതലുകൾ വീണ്ടെടുക്കുന്നതിനായുള്ള കഠിന ശ്രമത്തിലാണ് അന്വേഷണ സംഘം.

പത്തു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി അന്വേഷണ സംഘം ആഗസ്റ്റ് 17 ന് സത്താറയിലേക്ക് തിരിച്ചു. ഇന്നലെ രാത്രി പ്രതി മുതലുകളുമായി ഒരു സംഘം തിരിച്ചെത്തി. അതേ സമയം മറ്റൊരു സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുമായി സത്താറയിലെത്തിയ കേരള പൊലീസ് പ്രതി താമസിച്ച ഹോട്ടൽ, സ്വർണ്ണാഭരണങ്ങൾ വിറ്റ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. കവർച്ചക്കുശേഷം രക്ഷപ്പെട്ട പ്രതി കർണ്ണാടകയിലെ ചിത്രദുർഗ്ഗ ക്കടുത്ത് താമസിച്ച റിസോർട്ടിലും തെളിവെടുപ്പു നടത്തി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ , ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ, കസബ ഇൻസ്പെക്ടർ രാജീവ്, മീനാക്ഷിപുരം ഇൻസ്പെക്ടർ ജെ. മാത്യു, കസബ എസ്.ഐ എസ് അനീഷ്, കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ കെ. ഷാഹുൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ടി.ആർ സുനിൽ കുമാർ, കെ.സുരേഷ് ബാബു, റഹീം മുത്തു , സി.എസ് സാജിദ്, കെ. ഉവൈസ് ആർ. കിഷോർ, കൃഷ്ണദാസ്, കെ. അഹമ്മദ് കബീർ, ആർ.വിനീഷ്, എസ്.ഷനോസ്, കെ. ദിലീപ്, ആർ.രാജീദ്, എസ്. ഷമീർ, സി. മണികണ്ഠൻ, എ.ആർ ക്യാമ്പിലെ സുദേവൻ, ശ്രീധരൻ, ഡ്രൈവർ എ. ബ്രീസ് എന്നിവരാണ് തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നത്.



