play-sharp-fill
മണർകാട് പള്ളിയിലെ ഭക്തിസാന്ദ്രമായ റാസയിൽ പതിനായിരങ്ങൾ: പ്രാർത്ഥനാ ഗാനങ്ങളുമായി വിശ്വാസികൾ: കത്തിച്ച മെഴുകുതിരികളുമായി റാസയെ വണങ്ങി ദേശം: പ്രസിദ്ധമായ നടതുറക്കൽ നാളെ: ഞായറാഴ്ച എട്ടു നോമ്പ് സമാപനം

മണർകാട് പള്ളിയിലെ ഭക്തിസാന്ദ്രമായ റാസയിൽ പതിനായിരങ്ങൾ: പ്രാർത്ഥനാ ഗാനങ്ങളുമായി വിശ്വാസികൾ: കത്തിച്ച മെഴുകുതിരികളുമായി റാസയെ വണങ്ങി ദേശം: പ്രസിദ്ധമായ നടതുറക്കൽ നാളെ: ഞായറാഴ്ച എട്ടു നോമ്പ് സമാപനം

മണർകാട് : ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് പള്ളിയിലെ റാസയ്ക്ക് പതിനായിരങ്ങൾ പങ്കെടുത്തു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ വർണാഭമായിരുന്നു.. പള്ളിമുറ്റത്തും നാട്ടുവഴികളിലും വർണ്ണവിസ്മയം വിതറി.

ദേശം പ്രാർത്ഥനാ ഗാനങ്ങളാൽ ഭക്തിസാന്ദ്രമായിരുന്നു.ഉദ്ദിഷ്ടകാര്യത്തിനു കുടയെടുക്കുക മണർകാട് പള്ളിയിലെ പ്രധാന വഴിപാടാണ്. പതിനായിരക്കണക്കിനു വർണ്ണ മുത്തുക്കുടകൾ റാസയിൽ നിറക്കൂട്ടൊരുക്കി. എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലാത്ത മണർകാട് പള്ളിയുടെ മുത്തുക്കുട ശേഖരവും റാസയും എണ്ണത്തിലും നിറപ്പകിട്ടിലും ഗിന്നസ്/ലിംക ബുക്ക്‌ ഓഫ് റിക്കാർഡിൽത്തന്നെ ഇടംനേടാവുന്നതാണ് .


മണർകാടുപള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും ഭക്തിനിർഭരമായ ചടങ്ങാണ് ആറാം ദിവസം മദ്ധ്യാഹ്നപ്രാർഥനക്കുശേഷം തുടങ്ങുന്ന കുരിശുപള്ളികളിലേക്കുള്ള വർണ്ണാഭമായ റാസ. ഏറ്റവും മുന്നിൽ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രവും, ചിത്രമുള്ള കൊടിയും . പിന്നെ രണ്ടിൽ കുറയാതെ വെട്ടുകുടകൾ. അതിനു പിന്നിലാണ് മുത്തുക്കുടകൾ വർണ്ണപ്രപഞ്ചം തീർക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തുക്കുടകൾക്കു തൊട്ടുപിന്നില്‍ നൂറുകണക്കിന് പൊൻ-വെള്ളി കുരിശുകൾ. കത്തിച്ച മെഴുകുതിരിയുള്ള ചിമ്മിനിയിട്ട വിളക്കും കൈയ്യിലേന്തി ഒരേ നിറത്തിൽ നടന്നുനീങ്ങുന്ന സേവകസംഘം-വനിതാസമാജം അംഗങ്ങൾ അതിനു പിന്നിലാണ്.

റാസയുടെ പിന്നറ്റത്തായി വലിയ മേക്കട്ടിക്കു കീഴിൽ, കയ്യിൽ കിലുക്കുമണികളും കത്തിച്ച മെഴുകുതിരികളുമായി നീങ്ങുന്ന വെള്ളക്കുപ്പയമിട്ട ശുശ്രുഷകർക്കിടയിലെ ആരാധനാ വസ്ത്രമണിഞ്ഞ വൈദികർ, തൊഴുകൈകളോടെ ചുറ്റുംനില്ക്കുന്ന ഭക്തജനങ്ങളെ ആശിർവ്വദിച്ചുകൊണ്ട്‌ മുന്നോട്ടു നീങ്ങി. അതിനും പിന്നിൽ ഭക്തജനങ്ങൾ

ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികർ പ്രാർഥനകൾക്ക് ശേഷം പള്ളിയിൽനിന്ന് ഇറങ്ങി കൽക്കുരിശിലെ ധൂപപ്രാർഥനയ്ക്ക് ശേഷം റാസ ആരംഭിച്ചു. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ വലിയപള്ളിയിലെത്തുന്നത്.
ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ റാസ മണർകാട് കവലയിലെ കുരിശിങ്കൽ എത്തി തിരികെ പള്ളിയിലേക്ക് പോവുകയാണ്. കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാർഥനയും നടക്കും.

നാളെ (ശനി )രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിൽ നടതുറക്കൽ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.

തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാർഗം കളി. രാത്രി 12ന് ശേഷം കറിനേർച്ച വിതരണം. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തയും കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവ്വാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.