കഞ്ചാവുകേസില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; അടുക്കളയിൽ സൂക്ഷിച്ചിരുന്ന 1.79 കിലോ കഞ്ചാവ് പിടിച്ചെടുത്തു ; കഞ്ചാവ് കടത്തുന്നതിനായി മകളെ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി
സ്വന്തം ലേഖകൻ
മലപ്പുറം: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ പൊലിസ് പരിശോധന നടത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന 1.79 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
സംഭവത്തിൽ വീട്ടുടമസ്ഥൻ ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ തിരുത്തിപറമ്പില്‍ വീട്ടില്‍ ബഷീറി (49) നെ അറസ്റ്റ് ചെയ്തു. അടുക്കളയിലെ ഫ്രിഡ്ജിനു സമീപമാണ് കഞ്ചാവ് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ബഷീർ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അരീക്കോട് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരീക്കോട് പൊലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ബഷീര്‍ ആണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബഷീറിന്റെ നീക്കങ്ങള്‍ ഒരു മാസമായി പൊലിസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇന്നലെ വൈകുന്നേരം പ്രതിയുടെ വീട്ടിലെത്തിയ പൊലിസ് സംഘം രണ്ട് മണിക്കൂറോളം സമയം പരിശോധന നടത്തി. ഇയാള്‍ നേരത്തെ മകളെയും കഞ്ചാവ് കടത്തുന്നതിനു ഉപയോഗിച്ചിരുന്നതാതായി പൊലിസ് പറഞ്ഞു. ഇതിന് അരീക്കോട് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ക്കെതിരെ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ എട്ട് കഞ്ചാവ് കേസുകളും വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് സ്റ്റേഷനുകളിലും നിരവധി എക്‌സൈസ് ഓഫിസുകളിലും കേസുകള്‍ നിലവിലുള്ളതായി പൊലിസ് അറിയ്ച്ചു. ബഷീറിന് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ആളുകളെ കുറിച്ചു പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തുന്നതുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം. അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കും. മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അരീക്കോട് ഇന്‍സ്പെക്ടര്‍ സി.വി ലൈജുമോന്‍, എസ്‌ഐമാരായ അജാസുദ്ധീന്‍, പി.വിജയന്‍, അമദ്, എഎസ്‌ഐ കബീര്‍, ബഷീര്‍, ജയസുധ, സലീഷ്, ചേക്കുട്ടി, ഷിബു, സിസിത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.