നാടിന്റെ വിശപ്പ് മാറ്റാൻ കലവറയുമായി മഹല്ല് കമ്മിറ്റി ; അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ 21 ഇനം ഭക്ഷ്യവസ്തുക്കൾ  കലവറയിലെത്തി എടുക്കാം; ജാതി മത ചിന്തകൾക്കതീതമായൊരു പുണ്യ പ്രവർത്തി മലപ്പുറത്തു നിന്നും

നാടിന്റെ വിശപ്പ് മാറ്റാൻ കലവറയുമായി മഹല്ല് കമ്മിറ്റി ; അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ 21 ഇനം ഭക്ഷ്യവസ്തുക്കൾ കലവറയിലെത്തി എടുക്കാം; ജാതി മത ചിന്തകൾക്കതീതമായൊരു പുണ്യ പ്രവർത്തി മലപ്പുറത്തു നിന്നും

സ്വന്തം ലേഖകൻ

മലപ്പുറം : ഒരു നാടിന്റെ വിശപ്പ് മാറ്റാൻ ഒരുങ്ങുകയാണ് മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപ്പറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എടുക്കാം.

21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭ്യമാകുക. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി ഓരോരുത്തർക്കും ആവശ്യമായ വസ്തുക്കൾ എടുക്കാനാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും ഈ സൗജന്യ കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.

ഇതിനുപുറമെ ഈ സൗജന്യ കലവറയിലേക്കാവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവർക്കും കലവറയിൽ നിന്നും സാധനങ്ങൾ എടുക്കാൻ സാധിക്കും. എന്നാൽ ഇതിന് ആനുപാതികമായി സംഭാവന കമ്മിറ്റിയിലേക്ക് നൽകിയാൽ മതിയാകും.

ഒപ്പം കലവറയ്ക്ക് സമീപത്തായി പ്രദർശിപ്പിച്ചിരിക്കുന്ന ഫോൺനമ്പറിൽ ബന്ധപ്പെട്ട് സംഭാവന നൽകാം. കലവറയ്ക്ക്  സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല എന്നതും പ്രത്യേകതയാണ്. സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിർത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.