മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; 2019ല്‍ തുടങ്ങിയ പണിക്ക് ചെലവ് 25 കോടി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന കുളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നു വീണു.
രാവിലെ ഒന്‍പതു മണിയോടെയാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്തിന്റെ വിജിലന്‍സ് വിഭാഗമായിരിക്കും സംഭവം അന്വേഷിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പറഞ്ഞു. കോണ്‍ക്രീറ്റ് ബീം പാലത്തില്‍ ഘടിപ്പിക്കുന്നതിനിടെ ഇളകിവീഴുകയായിരുന്നു.
ഇളകിവീണ മൂന്ന് കോണ്‍ക്രീറ്റ് ബീമുകളില്‍ ഒരെണ്ണം പൂര്‍ണമായും പുഴയിലേക്ക് പതിച്ചു. മറ്റ് രണ്ടെണ്ണം പാലത്തില്‍ തന്നെ തൂങ്ങിനിന്നു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്. ആ വര്‍ഷത്തെ പ്രളയത്തില്‍ നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഏറെനാളുകള്‍ പണി തടസപ്പെട്ടിരുന്നു.