ആറ് മാസം മുന്‍പ് പരിചയപ്പെട്ട യുവാവുമായി കടുത്ത പ്രണയം; പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തി നാടുവിട്ടു; കമിതാക്കൾ പിടിയിൽ

ആറ് മാസം മുന്‍പ് പരിചയപ്പെട്ട യുവാവുമായി കടുത്ത പ്രണയം; പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തി നാടുവിട്ടു; കമിതാക്കൾ പിടിയിൽ

സ്വന്തം ലേഖിക

മഞ്ചേരി: പിഞ്ചുകുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം നാടുവിട്ട കമിതാക്കൾ പൊലീസ് പിടിയിൽ.

ഒന്നര മാസം മുൻപ് നാടുവിട്ട പുല്‍പറ്റ മംഗലന്‍ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ്‌മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാള്‍ നഗര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസം മുന്‍പാണ് ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്.
രണ്ട് വീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച്‌ ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. തുടര്‍ന്ന് രണ്ട് പേരുടെയും ബന്ധുക്കള്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.

ഇതോടെ വിദേശത്തായിരുന്ന യുവതിയുടെ ഭര്‍ത്താവ് മടങ്ങിവന്ന് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഷഹാന ഷെറിന്റെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കിയ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പോസ്റ്റുകളും ചെയ്തിരുന്നു. ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 50 മുതല്‍ 80 കിലോമീറ്റര്‍ അകലെയുള്ള വിവിധ ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നതായി വിവരം ലഭിക്കുന്ന രീതിയിലായിരുന്നു ഈ പോസ്റ്റുകള്‍.

ഇതിനിടെ യുവതി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മറ്റൊരു സുഹൃത്ത് വഴി പുതിയ ഫോണും സിമ്മും തരപ്പെടുത്തി. ഫോട്ടോകളും വീഡിയോകളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ ദിവസങ്ങളോളം തമിഴ്‌നാട്ടിലെ ചെന്നൈയില്‍ താമസിച്ച്‌ കമിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും സ്ഥലം കണ്ടെത്തിയും സി സി ടി വി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാള്‍നഗര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചതായി കണ്ടെത്തുകയുണ്ടായി.

തുടര്‍ന്നാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകള്‍ പരിശോധിച്ചതില്‍ കമിതാക്കള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെത്തി. പിന്നാലെ ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു.

പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കള്‍ക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ് ഐ ബഷീര്‍, എ എസ് ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം. എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.