ലോക്സഭാ തിരഞ്ഞെടുപ്പ് ; മന്ത്രിയും എംഎൽഎമാരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗവും സിപിഎം സ്ഥാനാർത്ഥികളാകും; ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാൻ സാധ്യത ; 4 സീറ്റുകളിൽ ഇനിയും ധാരണയായില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ. കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിലും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നു. കൊല്ലത്ത് എം.മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്.ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും.ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ ഒരു പേരിലെയ്ക്കെത്താനാകാതെ സി.പി.എം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി വിഷയം ചർച്ച ചെയ്തെങ്കിലും ഒരു തീരുമാനവുമായില്ല. സ്ഥാനാർത്ഥി പട്ടിക വീണ്ടും ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, കെ. എസ് അരുൺ കുമാർ എന്നിവരുടെ പേര് പാർട്ടി സ്ഥാനാർത്ഥി ആയി ചർച്ചയ്ക്ക് വന്നു.
ഇതിനു പുറമെ പൊതുസമ്മതനെ കൂടി നോക്കുന്നുണ്ട്..കെ വി തോമസിന്റെ മകൾ രേഖ തോമസിന്റെ പേര് പുറമെ ചർച്ച ആയെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലെ അപാകത ലോക്സഭതിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകരുതെന്നു നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ചാലക്കുടിയിൽ മുൻമന്ത്രി രവീന്ദ്രനാഥിനാണ് സാധ്യത. സിനിമ രംഗത്തുനിന്നുള്ള വനിത സ്ഥാനാർഥിയാകാനുള്ള സാധ്യതയും യോഗത്തിൽ ഉയർന്നിട്ടുണ്ട്.