തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം; നടപടിയുമായി ആരോഗ്യവിഭാഗം: തട്ടുകട അടച്ചിടാൻ നിർദേശം
സ്വന്തം ലേഖകൻ
ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി.
കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി.
നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർ നടപടികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
നഗരത്തിൽ ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയർന്നത്.