ഇരുചക്രവാഹനത്തിൽ പ്രസ് സ്റ്റിക്കർ: പരിശോധനയ്ക്കിടെ പൊലീസിനോട് തട്ടിക്കയറി: എന്നിട്ടും ധൈര്യം കൈവിടാതെ എസ്.ഐ: പിടിയിലായത് തമിഴ്നാട്ടിൽ നിന്നും മദ്യം കടത്തുന്ന സംഘം

ഇരുചക്രവാഹനത്തിൽ പ്രസ് സ്റ്റിക്കർ: പരിശോധനയ്ക്കിടെ പൊലീസിനോട് തട്ടിക്കയറി: എന്നിട്ടും ധൈര്യം കൈവിടാതെ എസ്.ഐ: പിടിയിലായത് തമിഴ്നാട്ടിൽ നിന്നും മദ്യം കടത്തുന്ന സംഘം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനത്തിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ച് പൊലീസിനെ പറ്റിച്ച് മദ്യം കടത്താനുള്ള മദ്യക്കടത്ത് സംഘത്തിൻ്റെ ശ്രമം എസ്.ഐയുടെ ജാഗ്രതയിൽ തകർന്നു. കേരള തിരുവനന്തപുരം അതിര്‍ത്തിയില്‍ പാറശാല പൊലീസ് കര്‍ശന പരിശോധന നടത്തുന്നതിനിടെ എത്തിയ ബൈക്കിലാണ് മദ്യക്കടത്ത് സംഘം കുപ്പികൾ കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയും തിരുവനന്തപുരം വഴുതക്കാട് താമസക്കാരനുമായ ശ്യാം ബാബു ശര്‍മ്മ (58) യേയും കൂട്ടാളി മുരിക്കും പുഴ സ്വദേശി രാജേഷ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രസ് സ്റ്റിക്കര്‍ പതിച്ച ടൂ വീലര്‍ തമിഴ്‌നാട് ഭാഗത്ത് നിന്നും എത്തുകയായിരുന്നു. പരിശോധന നടത്തുന്ന ബാരിക്കേഡിന് അടുത്ത് എത്തിയപ്പോഴേ ടൂ വീലര്‍ യാത്രക്കാരന്‍ പൊലീസിനോടു തട്ടി കയറി. എന്തിനാണ് ഈ പരിശോധന. മാധ്യമ പ്രവര്‍ത്തകരെ തടയരുതെന്ന് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞതല്ലേ എന്ന് ചോദിച്ചായിരുന്നു ആക്രോശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ എസ് ഐ ശ്രീജിത്ത് ജനാര്‍ദ്ദന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ബഹളം വെച്ച ആളിനടുത്തേക്ക് എത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു.

ടൂ വീലര്‍ യാത്രക്കാരന്‍ കൈമാറിയ ഐഡി കാര്‍ഡിന്റെ ഫോട്ടോ എസ് ഐ എടുത്തതോടെ ആക്രോശം എസ് ഐ യോടായി. ഒരു ഘട്ടത്തില്‍ തോളില്‍ സ്റ്റാര്‍ ഉണ്ടാവില്ലെന്ന് വരെ പറഞ്ഞു.

എസ് ഐ ശ്രീജിത്ത്താനെടുത്ത ഐഡി കാര്‍ഡ് പരിചിതരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പില്‍ അയച്ചു. സി എസ് ശര്‍മ്മ ബ്യൂറോ ചീഫ് ബിസിനസ് ന്യൂസ് വഴുതക്കാട് തിരുവനന്തപുരം എന്നായിരുന്നു തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം.മറ്റു മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ടൂവീലറില്‍ എത്തിയത് വ്യാജനായിരിക്കാം എന്ന മറുപടി കിട്ടിയതോടെ പൊലീസ് ശര്‍മ്മയുടെ വാഹനം പരിശോധിച്ചു. ഇയാള്‍ അപ്പോഴും പൊലീസിന് നേരെ ഭീക്ഷണി മുഴക്കുന്നുണ്ടായിരുന്നു.

പരിശോധനയില്‍ 30 കുപ്പി തമിഴ്‌നാട് നിര്‍മ്മിത വിദേശ മദ്യം കിട്ടിയതോടെ മദ്യ കടത്തുകാര്‍ ആണ് ഇവരെന്ന് പൊലീസിന് ബോധ്യമായി അങ്ങനെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെ മദ്യം വില്‍പ്പനക്ക് വേണ്ടി കടത്തിയതാണെന്ന് സമ്മതിച്ചു.