കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

സ്വന്തം ലേഖകൻ

ബംഗളൂരു: ഏതു വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കർണ്ണാടകത്തിൽ ബിജെപി ചിത്രത്തിൽ നിന്നും പുറത്തായി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്ര്‌സ് മുന്നോട്ടു വന്നതോടെ ഇതിലും വലുതെന്തിങ്കുലം പുറത്തിറക്കിയെങ്കിൽ മാത്രമേ ഇനി ബിജെപിക്ക് കർണ്ണാടകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുള്ളൂ. മന്ത്രിസഭ രൂപീകരിക്കാൻ പുറത്ത് നിന്നും കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.
വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്.എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തി. കോൺഗ്രസ്- ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചർച്ചാ വിഷയം. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തു. തുടർന്ന് ദേവെഗൗഡ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു.
ദേവഗൗഡ കോൺഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാർട്ടി നേതാക്കളും ഒരുമിച്ച് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്നു വൈകുന്നേരം നാലുമണിക്ക് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഗവർണറെ കാണും. ജെ ഡി എസിനുള്ള പിന്തുണ ഈ അവസരത്തിൽ അറിയിച്ചേക്കും.
സർക്കാർ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാൻ എന്തു ത്യാഗവും ചെയ്യുമെന്നും ചർച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണാണ് കെ.സി വേണുഗോപാൽ പറഞ്ഞത്.