വിവാഹ ദിവസം കല്യാണ വണ്ടിയാക്കി മാറ്റിയത് കേരള സര്‍ക്കാരിന്റെ സ്വന്തം ആനവണ്ടിയെ; തന്റെ ജീവിത സൗഭാഗ്യങ്ങള്‍ എല്ലാം കൊണ്ടുവന്ന കെ എസ് ആർ.ടി.സിയെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹയാത്രയിലും ഒപ്പം കൂട്ടി പൊൻകുന്നം സ്വദേശിയായ അഖിൽ
സ്വന്തം ലേഖകൻ
കോട്ടയം: വിവാഹ ദിവസം കല്യാണ വണ്ടിയാക്കി മാറ്റിയത് കേരള സര്‍ക്കാരിന്റെ സ്വന്തം ആനവണ്ടിയെ. തന്റെ ജീവിത സൗഭാഗ്യങ്ങള്‍ എല്ലാം കൊണ്ടുവന്ന കെ എസ് ആർ.ടി.സിയെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹയാത്രയിലും ഒപ്പം കൂട്ടി പൊൻകുന്നം സ്വദേശിയായ അഖിൽ.
വധൂവരന്‍മാരുടെ വിവാഹ ദിവസമുള്ള യാത്രകള്‍ എല്ലാം ഈ ബസില്‍ തന്നെ ആയിരുന്നു. ആര്‍എന്‍സി 816 ബസിനോടുള്ള അഖിലിന്റെ പ്രിയത്തിന് പിന്നില്‍ ഒരു കഥയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂര്‍ തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായിരിക്കെ അഖിലിന്റെ സ്ഥിരം യാത്ര ഈ ബസിലായിരുന്നു. ബസ് യാത്രയ്ക്കിടയിലാണ് തമ്പലക്കാട് എന്‍എസ്‌എസ് യുപി സ്‌കൂളിലെ അധ്യാപകനായ അഖിലിന് ഈ നിയമനം കിട്ടിയത്. ഇതോടെ ഈ ബസ് അഖിലിന് ഏറെ പ്രിയപ്പെട്ടതായി.
തന്റെ ജീവിത സൗഭാഗ്യങ്ങള്‍ എല്ലാം കൊണ്ടുവന്നത് ആര്‍എന്‍സി 816 എന്ന ബസാണെന്ന് അഖില്‍ വിശ്വസിക്കുന്നു. ഇതോടെയാണ് ജീവിതത്തിലെ ഏറ്റവും ശുഭ മുഹൂര്‍ത്തത്തില്‍ ബസിനെ ഒപ്പം കൂട്ടാന്‍ അഖില്‍ തീരുമാനിച്ചത്.
കെ എസ് ആര്‍ടിസി എംഡിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി പ്രിയപ്പെട്ട ബസുള്‍പ്പെടെ മൂന്ന് ബസുകള്‍ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് അഖില്‍ ബുക്ക് ചെയ്തു. ഓരോ ബസ്സിനും 9600 രൂപ വീതമായിരുന്നു നിരക്ക്.
ചിറക്കടവ് ചിറയ്ക്കല്‍ പുതുവയല്‍ ശിവദാസന്‍ നായരുടെയും മായാദേവിയുടെയും മകന്‍ അഖില്‍ എസ്.നായരും അന്തീനാട് പൊട്ടനാനിക്കല്‍ സുചിത്രയുമായി അന്തീനാട് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചിറക്കടവില്‍ നിന്ന് ബന്ധുക്കളെല്ലാം യാത്ര തിരിച്ചതും ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ തന്നെ. ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. പകരം സന്തോഷം മാത്രം.