play-sharp-fill
“നിങ്ങളുടെ വസ്തു എഴുതി നല്‍കിയാല്‍ ഞങ്ങൾ വീടുവിട്ടിറങ്ങാം…..”;  കെ – റെയില്‍ പ്രചരണത്തിനെത്തിയ സഖാക്കളെ കണ്ടംവഴി ഓടിച്ച്‌ നാട്ടുകാര്‍;  വിയോജിപ്പുമായി ലോക്കല്‍ കമ്മിറ്റിയംഗവും

“നിങ്ങളുടെ വസ്തു എഴുതി നല്‍കിയാല്‍ ഞങ്ങൾ വീടുവിട്ടിറങ്ങാം…..”; കെ – റെയില്‍ പ്രചരണത്തിനെത്തിയ സഖാക്കളെ കണ്ടംവഴി ഓടിച്ച്‌ നാട്ടുകാര്‍; വിയോജിപ്പുമായി ലോക്കല്‍ കമ്മിറ്റിയംഗവും

സ്വന്തം ലേഖിക

ആലപ്പുഴ: കെ – റെയിലിന്റെ ആവശ്യകതയെക്കുറിച്ച്‌ വിശദീകരിക്കാനെത്തിയ സഖാക്കന്മാരെ നാട്ടുകാര്‍ കണ്ടംവഴി ഓടിച്ചു.


വെണ്മണി ഒൻപതാം വാര്‍ഡായ പുന്തലയിലെത്തിയ സി പി എം നേതാക്കള്‍ക്കും ജനപ്രതിധിനികള്‍ക്കും നേരെയാണ് ശകാരവര്‍ഷവുമായി നാട്ടുകാര്‍ എത്തിയത്. ഇവരുടെ അരിശം തണുപ്പിക്കാന്‍ നേതാക്കള്‍ ആവത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളുടെ ന്യായീകരണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്നും വീടും സ്ഥലവും വിട്ടിറങ്ങാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. തീരെ നിര്‍ബന്ധമാണെങ്കില്‍ നേതാക്കളുടെ വസ്തു എഴുതി നല്‍കിയാല്‍ വീടുവിട്ടിറങ്ങാമെന്ന പരാമര്‍ശവുമുണ്ടായി.

ലഘുലേഖകള്‍ വാങ്ങാന്‍ പോലും ആരും തയ്യാറായില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നേതാക്കള്‍. ഇനിയും നിന്നാല്‍ നാട്ടുകാരുടെ ദേഷ്യം അണപൊട്ടുമെന്ന് വ്യക്തമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് എത്തിയതെന്ന് പറഞ്ഞ് നേതാക്കള്‍ തടിതപ്പി.

വെണ്മണിയില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ഇതാണ് സ്ഥിതി. ഒരുവീട്ടില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി വരും എന്ന ഭയത്താലാണ് നേതാക്കളില്‍ പലരും വിശദീകരണവുമായി വീടുവീടാന്തരം കയറിയിറങ്ങുന്നതുതന്നെ.

കേരളത്തിലാകെയുള്ള സര്‍ക്കാര്‍ അനുകൂല മനോഭാവത്തെ ഈ ഒറ്റപ്രവൃത്തികൊണ്ട് ഇല്ലാതാക്കും എന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. വെണ്മണിയിലൂടെ കെ -റെയില്‍ കടന്നുപോകുന്നതിനോട് യോജിപ്പില്ലെന്ന് ലോക്കല്‍ കമ്മിറ്റിയംഗം പറഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍’ എന്നാണ് ലോക്കല്‍ കമ്മിറ്റി അംഗം പറയുന്നത്.

ശബരിമല പ്രശ്നത്തിന്റെ പേരില്‍ സി പി എം നേതാക്കള്‍ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണുണ്ടായത്. അതിനാലാണ് കെ റെയിലും പയറ്റിനോക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അത് തുട‌ക്കത്തിലേ ചീറ്റിപ്പോകുന്നതാണ് കാണാന്‍ കഴിയുന്നത്.
പ്രതിഷേധം ഭയന്ന് പലയിടങ്ങളിലും വിശദീകരണത്തിനുപോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പേടിയാണ്.