കോവളത്ത് വിദേശ പൗരൻ മദ്യം ഒഴുകി കളഞ്ഞ സംഭവം; ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തില്‍ ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു.
സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. വിദേശിയെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിച്ചത്.
കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തത്.
വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീഫനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും എതിര്‍പ്പ് ഉന്നയിച്ചിരുന്നു.