മഴക്കെടുതി; കോട്ടയം ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 3.33 കോടിയുടെ നഷ്ടം; 72 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി; കോട്ടയം ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 3.33 കോടിയുടെ നഷ്ടം; 72 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ കനത്ത മഴയെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് 3.33 കോടി രൂപയുടെ നഷ്ടം.

ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള പ്രാഥമിക കണക്കാണിത്. കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

265 പോസ്റ്റുകൾ ഒടിഞ്ഞു. 764 ഇടങ്ങളിൽ വൈദ്യുത ലൈൻ പൊട്ടിവീണു. 307 ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 1.97 കോടി രൂപയുടെ നഷ്ടമാണ് കോട്ടയം സർക്കിളിൽ കണക്കാക്കിയിട്ടുള്ളത്.

പാലാ, പൊൻകുന്നം ഡിവിഷനുകൾ ഉൾപ്പെടുന്ന പാലാ സർക്കിളിലെ 322 ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 60 ഇടങ്ങളിൽ വൈദ്യുതലൈൻ പൊട്ടി വീണു. 145 പോസ്റ്റുകൾ ഒടിഞ്ഞു. 1.35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

മുഴുവൻ വൈദ്യുത കണക്ഷനുകളും പരമാവധി വേഗത്തിൽ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും ഇതിൽ 99 ശതമാനവും വിജയിച്ചതായും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി പറഞ്ഞു.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 60, ചങ്ങനാശേരി താലൂക്ക് – 9, മീനച്ചിൽ – 2, വൈക്കം – 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 843 കുടുംബങ്ങളിലെ 2609 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 1071 പുരുഷന്മാരും 1092 സ്ത്രീകളും 446 കുട്ടികളുമാണുള്ളത്.