
ജയ്പൂർ: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ജയ്പൂരിൽ ആക്രമണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് രണ്ട് യുവാക്കൾ അദ്ദേഹത്തെ മുഖത്തടിച്ചത്. പ്രതിഷേധ റാലിക്കിടെ അനുയായികൾ ദീപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്ന ചിലരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രവർത്തകർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
സംഭവത്തിന് ശേഷം പ്രതികരിച്ച അഭിജിത് ദീപ്‌കെ, ആക്രമണങ്ങൾ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അടയാളമാണെന്ന് പറഞ്ഞു. ഗാന്ധിയുടെയും അംബേദ്കറുടെയും ആശയങ്ങൾ പിന്തുടരുന്ന താൻ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിവിധ നഗരങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സിജെപി നേതൃത്വം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







