കോട്ടയം സബ് ജയിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയില്‍ ചാടിയതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്.മുട്ടമ്പലം ഉറുമ്പനത്ത് ഷാനിനെ(19) കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയായ മീനടം മോളയില്‍ ബിനുമോന് ഇന്നലെ പുലര്‍ച്ചെ രക്ഷപ്പെട്ട വിവരം അറിഞ്ഞതുമുതല്‍ ജില്ലയിലെ പോലീസ് സംഘം അതീവ ജാഗ്രതയില്‍ നിരീക്ഷിക്കുകയായിരുന്നു.
ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, വെസ്റ്റ് സി.ഐ അനൂപ് കൃഷ്ണ, ഈസ്റ്റ് സിഐ യു. ശ്രീജിത്, എസ്ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 8.30 നാണ് മീനടത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍നിന്നു പ്രതിയെ പിടികൂടിയത്.ഇന്നലെ ബിനു ഉള്‍പ്പെടെ അഞ്ചു പ്രതികളെ രാവിലെ 4.30ന് സെല്ലില്‍നിന്നു പുറത്തിറക്കിയിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയതിനിടെ ജയിലിന്റെ കിഴക്കുഭാഗത്തു പലക മതിലിലേക്കു ചാരിവച്ച് കയറി അവിടെനിന്നു കേബിളിൽ തൂങ്ങി പുറത്തുകടന്ന് ബിനുമോന് രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ജില്ലാ ജയിലിന്റെയും പരിസരത്തുമുള്ള സിസി ടിവി കാമറകള്‍ പരിശോധിച്ചതില്‍ ജീന്‍സും ഷര്‍ട്ടും ധരിച്ച പ്രതി ജയിലിനു സമീപത്തുനിന്നും നടന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനുസമീപം വരെ എത്തിയെന്നു പോലീസ് കണ്ടെത്തിയിരുന്നു. കെകെ റോഡിലെ ബസ് സ്റ്റോപ്പുവരെ ബിനുമോന്റെ സാന്നിധ്യം പോലീസ് ഡോഗ് സ്ക്വാഡ് കണ്ടെത്തിയതോടെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടതാണെന്ന് പൊലീസ് മനസിലാക്കി.
രക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകം ഇയാള്‍ മീനടം മേഖലയില്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. മീനടത്തു താമസിച്ചിരുന്ന പ്രതി മറ്റെവിടെയും പോകില്ലെന്നും പോലീസ് ഉറപ്പിച്ചതോടെ മഫ്തിയില്‍ നിരീക്ഷണം ഊര്‍ജിതമാക്കി. മീനടം മേഖലയിലുണ്ടെന്ന് ഉറപ്പു വരുത്തിയതോടെ പാമ്പാടി പോലീസിന്റെ സഹകരണം തേടുകയായിരുന്നു.
പാമ്പാടി പോലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിനും നിരീക്ഷണത്തിനും ഒടുവിലാണ് ബിനുവിനെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹകരണം കൂടി ലഭിച്ചതോടെ ബിനുവിനെ കണ്ടെത്താന്‍ കഴിഞ്ഞതായി യു. ശ്രീജിത്തും എം.എച്ച്. അനുരാജും പറഞ്ഞു.
നേരത്തെ ഷാന്‍ വധക്കേസില്‍ ബിനുവിനെ പിടികൂടിയതും മീനടത്തു നിന്നായിരുന്നു. ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍, ഈസ്റ്റ് സിഐ യു. ശ്രീജിത്,എസ്ഐ എം.എച്ച്. അനുരാജ്, വെസ്റ്റ് ഐപി ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, പാമ്പാടി എസ്ഐ ലെബിമോന്‍, ഈസ്റ്റ് എസ്ഐമാരായ ജിജി ലൂക്കോസ്, നൗഷാദ്, അനില്‍ കുമാര്‍, സ്ക്വാഡ് അംഗങ്ങളായ പ്രദീഷ്, വിപിന്‍, ഡോഗ് സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.