കോട്ടയം നാഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാത്തത് പൊതുജനങ്ങളോടും കുട്ടികളോടുമുളള ക്രൂരത; അഡ്വ; ഷീജ അനിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാത്തത് പൊതുജനങ്ങളോടും കുട്ടികളോടുമുളള ക്രൂരതയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ.
കോടികൾ മുടക്കി പുനർ നിർമ്മിച്ച പാർക്ക് ആറ് വർഷമായി അടഞ്ഞ് കിടക്കുകയാണ്. വേണ്ടവിധം പരിപാലിക്കാൻ ജീവനക്കാരില്ലാതെപാർക്ക് നാശത്തിന്റെ വക്കിലാണ്. ലക്ഷങ്ങൾ വില മതിക്കുന്ന ബഹുരൂപി ശിൽപങ്ങളടക്കം മുനിസിപ്പൽ പാർക്കിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു നവീകരിച്ച് തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നഗരസഭാ വിഹിതവുമടക്കം 2.07 കോടി രൂപ മുടക്കിയാണു പാർക്ക് നവീകരിച്ചത്.
പാർക്ക് തുറന്ന് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും തുറക്കാൻ തയ്യാറാകാത്തത് ഹൈക്കോടതി വിധിയേയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
പാർക്ക് തുറന്ന് പ്രവർത്തിച്ചാൽ അവധിക്കാല സായാഹ്നങ്ങൾ കുറഞ്ഞ ചിലവിൽ ആഘോഷമാക്കാൻ സാധിക്കും. അതിനാൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും അവരുടെ വൈകുന്നേരങ്ങൾ ചെലവഴിക്കാനുള്ള മുൻസിപ്പൽ പാർക്ക് എത്രയും വേഗം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അഡ്വ. ഷീജ അനിൽ പറഞ്ഞു.