കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുവിനെ കൊണ്ട് അമിതവിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് ഡോക്ടർ കമ്മീഷടിച്ചസംഭവം: പണം തിരികെ നൽകി തടിയൂരാൻ അധികൃതർ
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിക്ക് നൽകാൻ കമ്പനി ഏജൻറിനു വേണ്ടി ഇടനിലനിന്ന മൂന്ന് ജൂനിയർ ഡോക്ടർമാർ കുറ്റം സമ്മതിച്ചെന്നു സൂചന.കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂനിയർ ഡോക്ടർമാർക്കെതിരേയാണ് ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതി അന്വേഷണം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലായിരുന്നു സംഭവം. കുമരകം സ്വദേശി ബാബുവി(54)ൻറെ ഭാര്യ ആശയാണ് പരാതിയെ തുടർന്നാണ് നടപടി.
ബാബുവിൻറെ കൈ ഒടിഞ്ഞതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് അസ്ഥിരോഗവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്താൻ യൂണിറ്റ് ചീഫ് നിർദേശം നൽകുകയും ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ലിസ്റ്റ് തയാറാക്കാൻ പിജി ഡോക്ടർമാർക്കു നിർദേശം നൽകുകയും ചെയ്തു. തുടർന്നു ഒന്നാം വർഷ പിജി വിദ്യാർഥിയായ യുവ ഡോക്ടർ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ലിസ്റ്റ് ആശയുടെ കൈവശം കൊടുത്തു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനു കമ്പനിയുടെ ഏജൻറ് എത്തുമെന്നും അപ്പോൾ 12,500 രൂപ നൽകി വാങ്ങണമെന്നും പറഞ്ഞു. ഇതനുസരിച്ച് ആശ ഏജൻറ് കൈവശം 12,000 രൂപ കൊടുക്കുകയും ബാലൻസ് തുകയായ 500 രൂപ അടുത്തദിവസം തരാമെന്നും പറഞ്ഞു. ഏജൻറ് 1200 രൂപയുടെ രസീത് നൽകിയശേഷം ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകി മടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തദിവസം ശസ്ത്രക്രിയ അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി ഇവർ ശസ്ത്രക്രിയ ഉപകരണം വാങ്ങിയ കടയിലെത്തി. അപ്പോഴാണ് തലേദിവസം വാങ്ങിയ ഉപകരണങ്ങൾക്ക് 4000 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂവെന്നു മനസിലായത്. ഉടൻതന്നെ ആശ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകുകയായിരുന്നു.
ഇവർ പരാതി നൽകിക്കഴിഞ്ഞപ്പോഴാണ് ഈ വാർഡിൽ സമാനമായ മറ്റു രണ്ട് സംഭവങ്ങൾ കൂടിയുണ്ടെന്ന് അറിയുന്നത്. ഉടൻതന്നെ ഇവരും ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. 1900 രൂപ വേണ്ടിടത്ത് 10,000 രൂപയും, 10,000 രൂപ ശസ്ത്രക്രിയ ഉപകരണത്തിന് വേണ്ടതിനു 25,000 രൂപയും ഇതേ യൂണിറ്റിലെ മറ്റു രണ്ട് യുവഡോക്ടർമാരും ഇടനിലക്കാർ വഴി നൽകാൻ രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയും അവർ നൽകുകയും ചെയ്തുവെന്നായിരുന്നു പരാതി.
മൂന്നു രോഗികളുടെയും ബന്ധുക്കളിൽനിന്നും രേഖാമൂലം പരാതി കിട്ടിയതിനെത്തുടർന്ന് അന്വേഷണത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ ഉത്തരവിട്ടു. അന്വേഷണത്തിൽ മൂന്നു ജൂനിയർ ഡോക്ടർമാരും കുറ്റം സമ്മതിച്ചതായാണ് സൂചന.