കോട്ടയം കോടിമത മീൻ മാർക്കറ്റിന് സമീപം നഗരസഭയുടെ കെട്ടിടം അനാശാസ്യ കേന്ദ്രം; ആളെപിടിക്കുന്നത് സമീപത്തുള്ള മദ്യഷാപ്പ് കേന്ദ്രീകരിച്ച്; കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപമുള്ള തീയറ്റർ റോഡ് അനാശാസ്യത്തിന്റെയും പിടിച്ചുപറിയുടേയും കേന്ദ്രം; മുൻ എസ്പിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചും അനാശാസ്യ പ്രവർത്തനങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത മീൻ മാർക്കറ്റിന് സമീപം നഗരസഭയുടെ കെട്ടിടത്തിൽ അനാശാസ്യ കേന്ദ്രം. നാലുമണി കഴിഞ്ഞാൽ അനാശാസ്യക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകളുടെ ബഹളമാണ് മീൻ മാർക്കറ്റിൽ. മാർക്കറ്റിന് സമീപം നഗരസഭ പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിലാണ് അനാശാസ്യം നടക്കുന്നത്.
പുലർച്ചെയെത്തുന്ന മീൻ കച്ചവടക്കാർ ഉച്ചയോടുകൂടി മാർക്കറ്റിൽ നിന്ന് മടങ്ങും. അടുത്ത ദിവസം പുലർച്ചെ മാത്രമേ കച്ചവടക്കാർ വീണ്ടും എത്തുകയുള്ളു. ഈ അവസരം മുതലാക്കിയാണ് അനാശാസ്യക്കച്ചവടം ഇവിടെ കൊഴുക്കുന്നത്. നഗരസഭയുടെ കെട്ടിടത്തിന് അടച്ചുറപ്പുള്ള വാതിലുകൾ ഇല്ലാത്തതും, പ്രദേശത്തെങ്ങും വഴിവിളക്കുകൾ ഇല്ലാത്തതും ഇവർക്ക് അനുഗ്രഹമാണ്. പ്രദേശത്ത് വെളിച്ചം ഇല്ലെന്നും വഴിവിളക്കുകൾ തെളിക്കണമെന്നും മത്സ്യവ്യാപാരികൾ പല തവണ നഗരസഭയാട് ആവശ്യപ്പെട്ടെങ്കിലും അധികാരികൾ കേട്ടഭാവം നടിച്ചില്ല.
സമീപത്തുള്ള മദ്യഷാപ്പ് കേന്ദ്രീകരിച്ചാണ് അനാശാസ്യകേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നത്. ഇവിടം കേന്ദ്രീകരിച്ച് ഓടുന്ന ചില ഓട്ടോക്കാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരെ ചാക്കിട്ട് പിടിച്ച് അനാശാസ്യ കേന്ദ്രത്തിലേക്കെത്തിക്കുന്നതും ഇവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കെഎസ്ആർടിസിയിൽ നിന്നും തീയറ്ററിലേക്ക് പോകുന്ന റോഡിലും റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള ലോഡ്ജും, നഗരത്തിന് സമീപം മുൻ എസ് പിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജും അനാശ്യാസത്തിന്റെയും പിടിച്ചു പറിക്കാരുടെയും കേന്ദ്രമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടെ അനാശാസ്യം നടക്കുന്നത്. സ്റ്റാൻഡിനുള്ളിലും പുറത്തും പുരുഷന്മാർക്ക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. ഒറ്റയ്ക്ക് നിൽക്കുന്നവരെ കണ്ടാൽ അടുത്തുകൂടി ശല്യപ്പെടുത്തുകയാണ് രീതി. അനാശാസ്യക്കാരുടെ ഏജന്റുമാരും കെ എസ് ആർ ടിസി പരിസരത്ത് യുവാക്കളെ തപ്പിനടക്കാറുണ്ട്.
രാത്രി കാലങ്ങളിൽ ഇവിടെ ഓട്ടോ ഓടിക്കാൻ എത്തുന്നവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടവരാണ്. പകൽ ആയുർവേദ ആശുപത്രിക്ക് സമീപവും ടൗണിലുമായും കറങ്ങുന്ന ഇവർ രാത്രിയിൽ സ്റ്റാൻഡിലെത്തും. തുടർന്ന് അനാശാസ്യക്കാരുമായി ചേർന്ന് കച്ചവടം ഉറപ്പിക്കലും ഓട്ടം പോകലുമാണ് ഇവരുടെ ജോലി.