കോട്ടയത്തെ തബ് ലീഗ് കോവിഡ്: വ്യാജ വീഡിയോ എടുത്തത് സി.പി.എം ഓഫിസിനു മുന്നിൽ നിന്ന്; വീഡിയോ പ്രചരിക്കുന്നത് സംഘപരിവാർ ഗ്രൂപ്പുകളിൽ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സൈബർ സെൽ; സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ സിസിടിവി ക്യാമറ തുമ്പായേക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയത്ത് തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തെക്കുംഗോപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലെ പള്ളിയ്ക്കു മുന്നിൽ നിന്നും പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
മുസ്ലീം സമുദായത്തിനെതിരെ മതസ്പർദ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരം പ്രചരണം നടക്കുന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന രഹസ്യവിവരം. ഇതിനിടെ താഴത്തങ്ങാടിയിലെ മാധ്യമപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ചതായുള്ള വ്യാജ വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൊറോണക്കാലത്ത് കോട്ടയത്തെ വ്യാജ സന്ദേശം പ്രവഹിച്ചു തുടങ്ങിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് നിലനിൽക്കുന്ന തെക്കുംഗോപുരത്ത് പാർട്ടി ഓഫിസിനു മുന്നിൽ, റോഡരികിലായി ഒരു പള്ളിയുണ്ട്. ഈ പള്ളിയിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേർ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു പ്രചാരണം. പ്രചാരണത്തിനു പിന്നാലെ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വൈകിട്ട് സ്ഥലത്ത് അഗ്നിരക്ഷാ സേന ഫ്യൂമിഗേഷൻ നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഇപ്പോൾ വ്യാജ പ്രചാരണം ശക്തമായിരിക്കുന്നത്.
എന്നാൽ, വീഡിയോ എടുത്തത് ആരാണ് എന്നു കണ്ടെത്തിയാൽ വ്യാജ പ്രചാരണത്തിനു പിന്നിലുള്ള യഥാർത്ഥ വ്യക്തിയെ കണ്ടെത്താൻ സാധിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സിസിടിവി ക്യാമറ ഉണ്ട്. ഈ ക്യാമറ പരിശോധിച്ചാൽ സ്വാഭാവികമായും വീഡിയോ എടുത്ത ആളെ കണ്ടെത്താൻ സാധിക്കും. ഈ വീഡിയോ എടുത്ത വ്യക്തിയുടെ വാട്‌സ്അപ്പ് പരിശോധിച്ചാൽ സ്വാഭാവികമായും, വ്യാജ പ്രചാരണം നടത്തിയ ആളിലേയ്ക്കു എത്താൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി പ്രതികളെ കണ്ടെത്തണമെന്നാണ് കൊറോണ ഭീതിയിൽ വലഞ്ഞ നാട്ടുകാരുടെ ആവശ്യം.