ധൈര്യമായി മീന്‍ കഴിക്കാം; മായമില്ലെന്ന് ഉറപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തും രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
കോട്ടയം: മീനില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന പ്രചരണം തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം.
ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തും രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വാദം.
അതിര്‍ത്തി ജില്ലകളില്‍ പച്ചമീന്‍ കഴിച്ച് പൂച്ചചാവുകയും വീട്ടമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങുണ്ടാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ‘ഓപ്പറേഷന്‍ സാഗര്‍ റാണി’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കാന്‍ അമോണിയ കിറ്റും ഫോര്‍മാലിന്‍ കിറ്റുമാണ് ഉപയോഗിക്കുന്നത്. മീനിന്റെ സാമ്പിള്‍ റീ ഏജന്റുകളുടെ സഹായത്തോടെ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ നിറം മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് രാസവസ്തുക്കളുണ്ടോയെന്ന് മനസ്സിലാക്കുന്നത്.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത കിറ്റ് സ്വകാര്യ ഏജന്‍സിയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ കിറ്റ് ഉപയോഗിച്ച് പ്രധാന മാര്‍ക്കറ്റുകളിലെല്ലാം നടത്തിയ പരിശോധനയില്‍ രാസവസ്തു കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ജില്ലയില്‍ നിന്ന് പിടികൂടിയ ചീഞ്ഞ മീന്‍ നശിപ്പിക്കുകയാണ് ചെയ്തത്. മുന്‍പ് രാവസവസ്തുക്കള്‍ മീനില്‍ നിന്ന് പിടികൂടിയപ്പോള്‍ പിഴയ്ക്കപ്പുറം നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിക്കുന്നതിന്റെ കാലത്താമസവും ബുദ്ധിമുട്ടുകളും കാരണമാണ് നിയമനടപടികളിലേക്ക് നീങ്ങാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഇനി സാമ്പിള്‍ നിയമപരമായി ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യം ജില്ലയില്‍ സജ്ജമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ജില്ലകളിലും അതിശീതീകരണികളും മറ്റു സൗകര്യങ്ങളുമുണ്ട്. എത്രനാള്‍ വേണമെങ്കിലും സാമ്പിള്‍ സൂക്ഷിക്കാം. സാമ്പിള്‍ കൊണ്ടുപോകുന്നതിനുള്ള കോള്‍ഡ് ബോക്‌സുകളും ലഭ്യമാണ്.