ഡി.സി.സി പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ അടി മുറുകി; നീണ്ട ലിസ്റ്റ് വെട്ടി ചുരുക്കി കെ.പി.സി.സി; പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ പൊട്ടിത്തെറിയില്‍ എത്തുമെന്ന് ഗ്രൂപ്പ് നേതാക്കള്‍
സ്വന്തം ലേഖകൻ
കോട്ടയം: ഡി.സി.സി പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ അടി മുറുകി. നീണ്ട ലിസ്റ്റ് വെട്ടി ചുരുക്കി കെ.പി.സി.സി. പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ പൊട്ടിത്തെറിയില്‍ എത്തുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്നു കോട്ടയം. ഇതില്‍ വിള്ളലുണ്ടാക്കിയാണ് തിരുവഞ്ചൂരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഔദ്യോഗിക ഗ്രൂപ്പിന്റെ രംഗ പ്രവേശം. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി തിരുവഞ്ചൂരിന്റെ പേര് പറയാതെ വന്നതോടെയാണ് എ ഗ്രൂപ്പില്‍ പിളര്‍പ്പുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.എ.സലീം, കുഞ്ഞ് ഇല്ലമ്പള്ളി, തോമസ് കല്ലാടന്‍, ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉയരുന്നു. ഉമ്മന്‍ചാണ്ടിക്കു പുറമേ കെ.സി ജോസഫ് എ ഗ്രൂപ്പിന് നേതൃത്വം നല്‍കുമ്ബോള്‍, ജോസഫ് വാഴക്കന്‍, ഫിലിപ്പ് തോമസ് തുടങ്ങിയവരാണ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളികള്‍.
25 ഭാരവാഹികളും 25 എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന ലിസ്റ്റാണ് ജില്ലാ തലത്തില്‍ കെ.പി.സി.സി പ്രസിദ്ധികരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടിട്ടുള്ളത്. നിലവിലുള്ള 40 ശതമാനം പ്രാതിനിധ്യം ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. എ ഗ്രൂപ്പില്‍ കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഗ്രൂപ്പിന് പുറമേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പുമുണ്ട്. 25 ഭാരവാഹി ലിസ്റ്റില്‍ ഔദ്യോഗിക ഗ്രൂപ്പും പ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടി ഗ്രൂപ്പാകട്ടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല .
50 ഭാരവാഹികളുടെ സ്ഥാനത്ത് മൂന്ന് ഗ്രൂപ്പും ചേര്‍ന്ന് നൂറിലേറെ പേര് കെ.പി.സി.സി ക്ക് നല്‍കിയിട്ടുണ്ട്. 50 പേര്‍ ലിസ്റ്റില്‍ നിന്ന് പുറത്താകുന്നത് പൊട്ടിത്തെറിക്ക് വഴി വയ്ക്കുമെന്നതിനാല്‍ ലിസ്റ്റ് പുറത്തുവിടാതുള്ള കളികളാണ് എ ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നത്. ഐ ഗ്രൂപ്പ് 12 പേരുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഡി.സി.സി ഭാരവാഹികള്‍ക്കു പുറമേ 18 ബ്ലോക്ക് ഭാരവാഹികളെയും പുതുതായി തിരഞ്ഞെടുക്കണം .നിലവിലുള്ള പലരെയും മാറ്റാന്‍ ഗ്രൂപ്പ് നേതാക്കള്‍ തയ്യാറാകാത്തതിനാല്‍ ബ്ലോക്ക് ഭാരവാഹിത്വവും തര്‍ക്കത്തിലാണ് .
എ ഗ്രൂപ്പിലെ ഭിന്നത മുതലെടുത്ത് കൂടുതല്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. ഉമ്മന്‍ചാണ്ടി പക്ഷമാകട്ടെ തങ്ങളുടെ ഗ്രൂപ്പിനുള്ള വിഹിതം മറ്റാര്‍ക്കും നല്‍കാതിരിക്കാനുള്ള കളികളാണ് നടത്തുന്നത്.