അയ്മനത്തിന്റെ ഗ്രാമകാഴ്ചകള്‍ ഇനി ലോകത്തിന്റെ അതിര്‍ത്തി വരെ; 2022 ൽ സന്ദര്‍ശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി കോട്ടയത്തെ അയ്മനം ഗ്രാമവും
സ്വന്തം ലേഖിക
കോട്ടയം: അരുന്ധതി റോയിയിലൂടെ ലോകം അറിഞ്ഞ അയ്മനം മൂന്ന് പതിറ്റാണ്ടിനുശേഷം ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി വീണ്ടും ലോക ശ്രദ്ധയിലേക്ക്.
ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിനും ജില്ലയ്ക്കും ഈ ചരിത്രനേട്ടം നേടിക്കൊടുത്തത് ഉത്തരവാദിത്വ ടൂറിസം മിഷന് അയ്മനം പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയാണ്. ശ്രീലങ്ക, ഭൂട്ടാന്, ഖത്തര്‍, ലണ്ടന്‍, സിയൂള്‍, ഇസ്താംബുള്‍, ഉസ്ബെക്കിസ്ഥാന്, സെര്‍ബിയ, ഒക്ലഹാമ – യുഎസ്എ എന്നിവക്കൊപ്പമാണ് അയ്മനം മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമവും പട്ടികയില്‍ ഇടം നേടിയത്.
ലോകത്തെ ഏറ്റവും മികച്ച ട്രാവല്‍ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലറാണ് പട്ടിക തയാറാക്കിയത്. ഇന്ത്യയില്‍ നിന്നും സിക്കിം, മേഘാലയ, ഗോവ, കോല്‍ക്കത്ത, ഒഡീഷ, രാജസ്ഥാന്, സിന്ധുദുര്‍ഗ്, ഭീം റ്റാള്‍ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മാത്യക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി അയ്മനത്തെ പ്രഖ്യാപിച്ചത് 2020 സെപ്റ്റംബര്‍ 17നായിരുന്നു. ഇതോടെയാണ് കുമരകത്തിന് പിന്നാലെ അയ്മനവും ലോക ഉത്തരവാദിത്വ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണമായി പഞ്ചായത്തിന്റെ പദ്ധതികളായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്വ ഗ്രാമം പദ്ധതിയിലൂടെ അയ്മനം പ്രാവര്‍ത്തികമാക്കിയത്.
സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കിയ 13 പഞ്ചായത്തുകളില്‍ നിശ്ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്തുമാണ് അയ്മനം. അയ്മനത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്നതിനിടയിലാണ് ഈ അംഗീകാരം.
സ്പെഷല്‍ ടൂറിസം ഗ്രാമസഭ, തൊഴില്‍ പരിശീലനം, പ്രാദേശിക ടൂറിസം പ്രവര്‍ത്തനങ്ങളും ഈവന്റുകളും പരിസ്ഥതി സൗഹൃദ ടൂര്‍ പാക്കേജ്, പ്രാദേശിക ടൂറിസം റിസോര്‍സ് മാപ്പിംഗ്, ഡെസ്റ്റിനേഷന്‍ കോഡ് ഓഫ് കോണ്ടക്ട്, കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പാക്കേജ്, തദ്ദേശ ടൂര്‍ സഹായികളും ഗൈഡുമാരും, വാട്ടര്‍ ഔട്ട്ലെറ്റുകള്, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് വിമുക്തം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ ജനകീയവത്കരിച്ചു പരിസ്ഥിതി സൗഹാര്‍ദ നിലപാടുകളിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.