അപകടത്തിൽ മരിച്ചയാളുടെ വാഹനം ദുരുപയോഗം ചെയ്തു; പൊലീസുകാർക്ക് സസ്പെൻപൻ
സ്വന്തം ലേഖിക
കോട്ടക്കല്‍: അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
കാടാമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ പോളി, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃശൂര്‍ സ്വദേശികളാണിവര്‍. കേസില്‍ ഉള്‍പ്പെട്ട വാഹനം അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാത 66 വെട്ടിച്ചിറയില്‍ ആഗസ്റ്റ് 26ന് നടന്ന അപകടത്തില്‍ ആതവനാട് പൂളമംഗലത്ത് താമസിച്ചിരുന്ന കര്‍ണാടക സ്വദേശി വിന്‍സെന്‍റ് പെരിയനായകം (രാജ -32) മരിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം.
പൊലീസ് നടപടികള്‍ക്ക് ശേഷം കാടാമ്പുഴ സ്റ്റേഷനിലായിരുന്നു ബൈക്ക് സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന ഈ വാഹനമാണ് ഗ്രേഡ് എസ്.ഐമാരായ പോളിയും സന്തോഷും ഉപയോഗിച്ചിരുന്നത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കുമായി കേസ് അന്വേഷണമെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു.
ഇതോടെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.
ഗുരുതരമായ കൃത്യവിലോപം ഇരുവരില്‍ നിന്നും ഉണ്ടായതായാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ മിനി ലോറി നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് കാടാമ്പുഴ പൊലീസ് പിടികൂടിയത്.
ഈ അന്വേഷണത്തിന് പോലും മങ്ങലേല്‍പിച്ചിരിക്കുകയാണ് പൊലീസുകാരുടെ സസ്പെന്‍ഷന്‍ നടപടി. ഇരുവര്‍ക്കുമെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിലും നടപടിയുണ്ടായതായാണ് സൂചന.