പ്രഭാതസവാരിക്കിറങ്ങിയ യുവാവിനെ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസ്; നാലുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: പ്രഭാതസവാരിക്കിറങ്ങിയ യുവാവിനെ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ നാലു പേര് പോലിസ് പിടിയില്‍.
പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്(27),വൈപ്പിന്‍ അഴീക്കല്‍ സ്വദേശി നിയാസ്(27),വൈപ്പിന്‍ വളപ്പ് സ്വദേശി സുനീഷ്(27),പറവൂര്‍ ചിറ്റാറ്റുകര സ്വദേശി നിഷാദ്(38) എന്നിവരെയാണ് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ്, (സെന്‍ട്രല്‍) ജയകുമാര്‍, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി സ്വദേശിയായ അഭിജിത്ത് എന്ന യുവാവ് സുഹൃത്തിനൊപ്പം പ്രഭാത സവാരിക്കായി ബോട്ട് ജെട്ടിക്ക് അടുത്തുള്ള വാക് വേയില്‍ എത്തിയപ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞു നിര്‍ത്തുകയും അഭിജിത്തിന്റെ ഫോണ്‍ പിടിച്ചുവാങ്ങുകയും പോക്കറ്റിലുള്ള പണം ബലമായി എടുക്കുകയും ചെയ്തു.
ഈ സമയം അഭിജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രതികള്‍ പരാതിക്കാരനോട് 25,000 രൂപ എടിഎം ല്‍ നിന്നും എടുത്തു കൊടുക്കണം എന്നും പോലിസില്‍ വിവരം അറിയിച്ചാല്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ കായലില്‍ എറിയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഈ സമയം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലെ മോണിംഗ് പട്രോള്‍ സംഘം ആ വഴി വരുകയും പ്രതികളെ കണ്ടപ്പോള്‍ സംശയം തോന്നുകയും അവരുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു ഇതോടെ അഭിജിത് കരഞ്ഞു കൊണ്ട് ഓടി പോലിസിന്റെ അടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു.
ഉടന്‍തന്നെ കൂടുതല്‍ പോലിസുകാരെ വിളിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
പ്രതികള്‍ക്കെതിരെ ഞാറക്കല്‍, മട്ടാഞ്ചേരി, പള്ളുരുത്തി, സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.