കൂടത്തായി കൊലക്കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥൻ കെ. ജി സൈമൺ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി ; പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

കൂടത്തായി കൊലക്കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥൻ കെ. ജി സൈമൺ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി ; പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

സ്വന്തം ലേഖകൻ

കോട്ടയം :  നാളെ സർവീസിൽ നിന്ന് വിരമിക്കുന്ന കൂടത്തായി അന്വഷണ ഉദ്യോഗസ്ഥൻ കെ. ജി സൈമണിന് എതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കോഴഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ കെ. ജി. സൈമൺ രണ്ടാം പ്രതിയും  ആലപ്പുഴ എരമല്ലൂര്‍ കാഞ്ഞിരകുന്നേല്‍ വീട്ടില്‍ ഷാജന്‍ കെ. തോമസ് ഒന്നാം പ്രതിയുമാണ്.

കെഎച്ച്‌എഫ്‌എല്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് താന്‍ നിക്ഷേപിച്ചതും താന്‍ മുഖേനെ നിക്ഷേപിക്കപ്പെട്ടതുമായ വന്‍ തുക തിരികെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷത്തോളം കൈപ്പറ്റിയെന്നാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ:

2009 മുതല്‍ 18 വരെ കെഎച്ച്‌എഫ്‌എല്ലിന്റെ കോഴഞ്ചേരി ശാഖയില്‍ ആര്‍ഡി ഏജന്റായിരുന്നു യുവതി. സ്ഥാപനം ഉടമ തട്ടിപ്പ് നടത്തി മുങ്ങിയപ്പോള്‍ ആളുകള്‍ എല്ലാം യുവതിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ട് ബഹളം കൂട്ടാന്‍ തുടങ്ങി. യുവതി സ്വന്തം നിലയില്‍ രണ്ടു ലക്ഷവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം 22.50 ലക്ഷവും സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ യുവതി അംഗമായ ഫേസ് ബുക്ക് ഗ്രൂപ്പിലുണ്ടായിരുന്ന ഷാജന്‍ കെ. തോമസ് ഫേസ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് കെഎച്ച്‌എഫ്‌എല്ലുമായുള്ള ബന്ധം അന്വേഷിച്ചു.

യുവതിയുടെ എഫ്ബി പ്രൊഫൈലില്‍ കെഎച്ച്‌എഫ്‌എല്ലിന്റെ എംബ്ലം കണ്ടായിരുന്നു ചോദ്യം. താന്‍ ജേര്‍ണലിസ്റ്റ് ആണെന്നും ഇന്‍ഫിനിറ്റി ടൈംസ് എന്ന മാഗസിനിലാണ് ജോലി ചെയ്യുന്നതെന്നും മാഗസിന്‍ ഉടമയായ ഡൊമിനിക്കിനും തനിക്കും കേരളത്തിലെ ഉന്നത പൊലീസ് അധികാരികളുമായി ബന്ധം ഉണ്ടെന്നും നിങ്ങള്‍ സഹകരിച്ചാല്‍ കെഎച്ച്‌എഫ്‌എല്‍ ഉടമ ഉണ്ണിക്കൃഷ്ണന്‍ നായരില്‍ നിന്നും നിങ്ങള്‍ക്ക് നഷ്ടമായ പണം തിരികെ വാങ്ങി തരാമെന്നും ഷാജന്‍ പറഞ്ഞു. യുവതി വിവരം വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം ഷാജനുമായി ബന്ധപ്പെട്ടു. ആ സമയത്ത് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന കെജി സൈമണിനെ അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം മുഖേനെ പണം വാങ്ങി നല്‍കാമെന്നും അറിയിച്ചു.

ഇതിന് മറുപടി കൊടുക്കാതിരുന്നപ്പോള്‍ ഷാജന്‍ നിരന്തരം വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ഒടുവില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പണം തിരികെ വാങ്ങാനുള്ള സമ്മതം ഷാജനെ അറിയിച്ചു. എസ്‌പിക്ക് രണ്ടു ലക്ഷവും ഡൊമിനിക്കിന് രണ്ടു ലക്ഷവും കൊടുക്കണമെന്ന് ഷാജന്‍ ആവശ്യമുന്നയിച്ചു. സംശയമുണ്ടെങ്കില്‍ വിളിക്കാന്‍ ഡൊമിനിക്കിന്റെയും സൈമണിന്റെയും നമ്ബറും ഷാജന്‍ കൊടുത്ത്. അതനുസരിച്ച്‌ പണം ഷാജന് കൈമാറി. എന്നാല്‍, ഷാജന്‍ പറഞ്ഞതു പോലെ പണം തിരിച്ചു കിട്ടിയില്ല. തുടര്‍ന്ന് ഷാജനെ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. യുവതിയുടെ ഭര്‍ത്താവ് രണ്ടു തവണ എസ്‌പി സൈമണിനെ വിളിച്ചു. ആദ്യ തവണ ഷാജനെ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. ഒരു മാസത്തിന് ശേഷം ഭര്‍ത്താവ് വീണ്ടും സൈമണിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴച്ചാല്‍ നിന്റെ പേരില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. അതിന് ശേഷം അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഷാജന്‍ വിളിച്ച്‌ എന്തിനാണ് എസ്‌പി കെജി സൈമണ്‍ സാറിനെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത്. ഞാന്‍ ഏറ്റ കാര്യമല്ലേ എന്ന് പറയുകയും ചെയ്തു.

ഇതിന് ശേഷം ഷാജന്‍ വിളിച്ചു പറഞ്ഞത് കെഎച്ച്‌എഫ്‌എല്‍ ഉടമ ഉണ്ണിക്കൃഷ്ണന്‍ നായരുടെ വസ്തു എറണാകുളം ടെക്നോപാര്‍ക്കിന് സമീപം ഉണ്ടെന്നാണ്. അതിപ്പോള്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ ബെനാമിയായ കൃഷ്ണകുമാര്‍ എറണാകുളമാണ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ വേറെ ആര്‍ക്കോ കാശ് കൊടുക്കാനുണ്ടെന്നും അതിനെല്ലാം ഇടനില നില്‍ക്കുന്നത് കെജി സൈമണും ഡൊമിനിക്കുമാണെന്നും അതിനാല്‍ ഈ 10 സെന്റ് സൈമണ്‍ സാറിന്റെയും ഡൊമിനിക്കിന്റെയും പേരില്‍ എഴുതി നല്‍കാന്‍ പോവുകയാണ്. അത് രണ്ടു പേരും കൂടി എടുത്തു കൊണ്ട് നിങ്ങള്‍ക്ക് കിട്ടാനുള്ള കാശ് അതില്‍ നിന്ന് തരുമെന്നായിരുന്നു ഷാജന്റെ വാഗ്ദാനം. അതിന്റെ ആധാരച്ചെലവുകള്‍ക്കായി ഒന്നര ലക്ഷം രൂപ കൂടി ഷാജന്‍ ആവശ്യപ്പെട്ടു. യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പല തവണയായി പണം നല്‍കി. ഇതിനിടെ കെഎച്ച്‌എഫ്‌എല്ലില്‍ പണം നഷ്ടമായ യുവതിയുടെ അമ്മായിയെയും ഷാജന്‍ പരിചയപ്പെട്ടു. അവരില്‍ നിന്നും ഇതേ കാര്യം പറഞ്ഞ് പണം കൈപ്പറ്റിയിട്ടുണ്ട്.

അതിന് ശേഷം ഷാജന്‍ യുവതിയെ വിളിച്ച്‌ എറണാകുളത്തെ വസ്തു എസ്‌പിയുടെയും ഡൊമിനിക്കിന്റെയും പേരില്‍ ആധാരം കഴിഞ്ഞെന്നും ടാക്സ് പ്രശ്നം ഉള്ളതു കൊണ്ട് പണം തരാന്‍ കുറച്ചു വൈകുമെന്നും അറിയിച്ചു. പിന്നെ ഷാജന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. ഓഗസ്റ്റില്‍ നാട്ടില്‍ വന്ന യുവതിയുടെ ഭര്‍ത്താവ് സഹോദരനെയും സുഹൃത്തിനെയും കൂട്ടി വൈറ്റിലയില്‍ എത്ത ഷാജനെ കണ്ടു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ പേരില്‍ മൂന്ന് പോസ്റ്റ് ഡേറ്റഡ് ചെക്കും യുവതിയുടെ അമ്മായിയുടെ പേരില്‍ മറ്റൊരു ചെക്കും നല്‍കി. നവംബര്‍ 10 നായിരുന്നു ആദ്യ ചെക്ക് ബാങ്കില്‍ നല്‍കേണ്ടിയിരുന്നത്. ഒമ്ബതിന് ഷാജന്‍ വിളിച്ചിട്ട് താന്‍ പറഞ്ഞിട്ട് ചെക്ക് ബാങ്കില്‍ കൊടുത്താല്‍ മതിയെന്ന് അറിയിച്ചു.

കെഎച്ച്‌എഫ്‌എല്‍ ഉടമ യുവതിക്കും അമ്മായിക്കും കൂടി നല്‍കാനുള്ളത് 27.75 ലക്ഷം രൂപയായിരുന്നു. ആ തുകയ്ക്കുള്ള ചെക്കുകളാണ് വിവിധ ഗഡുക്കളാക്കി നല്‍കിയിരുന്നത്. ഇതില്‍ നിന്നും ഉണ്ണിക്കൃഷ്ണന്‍ നായരുമായി വസ്തു വില്‍പ്പന നടന്നുവെന്ന് വ്യക്തമാണെന്ന് ഹര്‍ജിക്കാരി പറയുന്നു. എസ്‌പിയുടെ പങ്ക് ഇതില്‍ വ്യക്തമായതോടെ ഹര്‍ജിക്കാരി ഡിസംബര്‍ 14 ന് വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് ഇതു സംബന്ധിച്ച്‌ പരാതി നല്‍കി. എംഎല്‍എ ഉടന്‍ തന്നെ അത് എസ്‌പിക്ക് വാട്സാപ്പ് മുഖേനെ അയച്ചു കൊടുത്തിട്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് തന്നെ ജില്ലാ ആസ്ഥാനത്തെ സൈബര്‍ സെല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷംസീര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചു. എന്നിട്ട് ഫോണ്‍ എസ്‌പിക്ക് കൈമാറി. എന്റെ പേര് എന്തിനാണ് ഇതില്‍ വലിച്ചിഴയ്ക്കുന്നത് എനിക്കിതില്‍ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കെജി സൈമണ്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഇന്‍സ്പെക്ടര്‍ ഷംസീര്‍ വിളിച്ചിട്ട് വിഷയം ചര്‍ച്ച ചെയ്ത് ഒത്തു തീര്‍പ്പാക്കാന്‍ ഡിസംബര്‍ 21 ന് എസ്‌പി ഓഫീസില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു.

ഒന്നാം പ്രതിക്ക് 21 ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 24 ന് ഹാജരാകുവാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ യുവതിയുടെ ഭര്‍ത്താവ് 24 ന് എസ്‌പി ഓഫീസില്‍ എത്തി. ഒന്നാം പ്രതി വന്നില്ല. എസ്‌പിയെ കണ്ടിട്ട് പോയാല്‍ മതിയെന്ന് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം ഭര്‍ത്താവിനെ മാത്രം ഔദ്യോഗിക മുറിയിലേക്ക് കയറ്റി. അതിന് ശേഷം ഭര്‍ത്താവിന്റെ കോളറില്‍ എസ്‌പി കുത്തിപ്പിടിച്ച്‌ നീ എന്തിനാടാ എനിക്കെതിരേ എംഎല്‍എയ്ക്ക് പരാതി നല്‍കിയത് എന്നാക്രോശിച്ചു. പിടിച്ച്‌ തള്ളുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അതിന് ശേഷം ആറന്മുള സ്റ്റേഷനില്‍ ചെന്ന് ഷാജനെതിരേ പരാതി നല്‍കാന്‍ പറഞ്ഞു വിടുകയുമായിരുന്നു.

പൊലീസിനെ ഭയന്നാണ് തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് യുവതി പറയുന്നു.എസ്‌പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാദിയെ ഭീഷണിപ്പെടുത്തുകയാണെന്നും ദമ്പതികള്‍ പറഞ്ഞു.