
തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് വധ ഭീഷണി. ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണിലൂടെ അസഭ്യം വിളിച്ചിരുന്നു. വൈകിട്ട് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കോൾ വന്നത്. വധഭീഷണിയിൽ ടി കെ ഗോവിന്ദൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടികെ ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളയെ പരാജയപ്പെടുത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സിപിഐഎമ്മിൽ വ്യാപക വിമർശനമാണ് നടക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനെതിരെ കഴിഞ്ഞ ദിവസം തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വിമർശനമുന്നയിച്ചിരുന്നു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ടികെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. തെറ്റ് തിരുത്താനുള്ള നടപടി പാര്‍ട്ടിയില്‍ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും കുറ്റപ്പെടുത്തി.






