കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുൻ മന്ത്രി എ.സി മൊയ്തീന്റെ ബിനാമികളായ 2 പേരെ ഇഡി അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യലിന് ഈ മാസം 14 ന് ഹാജരാകാമെന്ന എ.സി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുൻ മന്ത്രി എ.സി മൊയ്തീന്റെ ബിനാമികളായ 2 പേരെ ഇഡി അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യലിന് ഈ മാസം 14 ന് ഹാജരാകാമെന്ന എ.സി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി

സ്വന്തം ലേഖകൻ 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ പി.പി കിരൺ, സതീഷ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുൻ മന്ത്രി എ.സി മൊയ്തീന്റെ ബെനാമികളെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വീണ്ടും നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് കൂടുതൽ സാവകാശം നൽകില്ലെന്നാണ് വിവരം.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും എസി മൊയ്തീന്‍ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ലഭിക്കാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് എ സി മൊയ്‌തീൻ ഇഡിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍റെ വീട്ടില്‍ കഴിഞ്ഞാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട റെയ്ഡില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരിലുള്ള അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.