കറുകച്ചാലിലെ അരും കൊല ; കാല് വെട്ടിമാറ്റാൻ സഹായിച്ച 2 പേർ പിടിയിൽ; സാക്ഷി പറയുന്നവരേയും കൊല്ലുമെന്ന് പ്രതികളുടെ ഭീഷണി

കറുകച്ചാലിലെ അരും കൊല ; കാല് വെട്ടിമാറ്റാൻ സഹായിച്ച 2 പേർ പിടിയിൽ; സാക്ഷി പറയുന്നവരേയും കൊല്ലുമെന്ന് പ്രതികളുടെ ഭീഷണി

സ്വന്തം ലേഖകൻ

കറുകച്ചാല്‍: കങ്ങഴ ഇടയപ്പാറയില്‍ വടക്കേറാട്ട്‌ വാണിയപ്പുരയ്‌ക്കല്‍ മനേഷി(32) നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍.

കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത്‌ സച്ചിന്‍ സുരേഷ്‌ (26), കങ്ങഴ വടക്കേറാട്ടുപടി കല്ലൂതാഴ്‌ചയില്‍ ജിജോ വര്‍ഗീസ്‌(28) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മനേഷിൻ്റെ കാൽ അറുത്ത് മാറ്റാൻ സഹായിച്ചത് ഇരുവരുമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യപ്രതികളായ കടയിനിക്കാട്‌ പുതുപ്പറമ്ബില്‍ ജയേഷ്‌ (30), കുമരകം കവണാറ്റിന്‍കര സച്ചു (23) എന്നിവര്‍ സംഭവത്തിനു ശേഷം മണിമല പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടരയോടെ മുണ്ടത്താനം ചെളിക്കുഴിയിലെ റബര്‍തോട്ടത്തിലാണു മനേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

കാല്‍പാദം മുറിച്ചെടുത്ത ശേഷം പ്രതികള്‍ മുണ്ടത്താനം കവലയില്‍ ഉപേക്ഷിച്ചിരുന്നു.
മുന്‍വൈരാഗ്യത്തെ തുടര്‍ന്നു മനേഷിനെ സംഘം ചേര്‍ന്ന്‌ ആക്രമിച്ച ശേഷം ഗൂര്‍ഖകള്‍ ഉപയോഗിക്കുന്ന കത്തി(കുക്രി) കൊണ്ട്‌ ജയേഷ്‌ കാല്‍പാദം മുറിച്ചെടുക്കുകയായിരുന്നു. രക്‌തം വാര്‍ന്നു മനേഷ്‌ മരിച്ചെന്ന്‌ ഉറപ്പാക്കിയതോടെയാണു പ്രതികള്‍ സംഭവസ്‌ഥലത്തു നിന്നും പോയത്‌.

ജയേഷിനും സംഘത്തിനുമെതിരേ ഗുണ്ടാ ആക്രമണത്തിനും കഞ്ചാവ്‌ കടത്തിനും കേസുകള്‍ നിലവിലുണ്ട്‌. മനേഷിന്റെ സംഘത്തിനെതിരേയും കേസുകളുണ്ട്‌. ഈയടുത്ത കാലത്ത്‌ ഇരുവിഭാഗങ്ങളും തമ്മില്‍ അടിപിടി ഉണ്ടായതാണ്‌ ഇപ്പോള്‍ തിരിച്ചടിക്കാന്‍ കാരണമായതെന്നു ജയേഷ്‌ മൊഴിനല്‍കിയതായി പോലീസ്‌ പറഞ്ഞു.

കൊലപാതകം നടത്തിയ സ്‌ഥലത്തിനു സമീപത്തുള്ളവര്‍ സാക്ഷിമൊഴി നല്‍കിയാല്‍ അവരെ കൊല്ലുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ്‌ പറയുന്നു.

തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.