വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ സ്റ്റേഷനിൽ കയറി വിളിച്ചിറക്കി കൊണ്ടുപോയി കോൺ​ഗ്രസ് നേതാക്കൾ; കാലടി സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചത് ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫും ;ചെയ്തത് തെറ്റല്ലെന്ന് നേതാക്കൾ

വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ സ്റ്റേഷനിൽ കയറി വിളിച്ചിറക്കി കൊണ്ടുപോയി കോൺ​ഗ്രസ് നേതാക്കൾ; കാലടി സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചത് ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫും ;ചെയ്തത് തെറ്റല്ലെന്ന് നേതാക്കൾ

സ്വന്തം ലേഖകൻ

കാലടി: കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി വിളിച്ചിറക്കി കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍. കാലടി പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെയാണ് 7 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ്‌യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്.

കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കുകയും ചെയ്തു.

വിദ്യാര്‍ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ പ്രതികരിച്ചു. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോട് പെരുമാറിയതെന്നും എംഎല്‍എ പറഞ്ഞു. ലോക്കപ്പിലിട്ട വിദ്യാര്‍ഥികളെ റോജി എം.ജോണ്‍ പുറത്തിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു.