ജോജു മുന്നോട്ട് വന്നത് ബൈക്ക് അപകടത്തില്‍ മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പരിപാടിയെന്നറിഞ്ഞ്; താരം ഹെല്‍മെറ്റ് ധരിക്കാതെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാഹനം നീക്കിയിട്ടപ്പോഴുള്ളത്; വാഗമണ്ണിലെ ഓഫ് റോഡ് മത്സരം സംഘടിപ്പിച്ചത് എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെ; മുന്‍വൈരാഗ്യം വെച്ച് ജോജുവിനെ ക്രൂശിക്കുന്ന നടപടി ഒഴിവാക്കണമെന്ന് സംഘാടകര്‍
സ്വന്തം ലേഖകൻ
വാഗമൺ: വാഗമണില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ ജോജു ജോര്‍ജ് പങ്കെടുത്ത്
വിവാദമായതിൽ പ്രതികരിച്ച് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്ന സാം കുര്യന്‍ കളരിക്കലും.
ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതിരുന്നത് വാഹനം നീക്കിയിടുന്നത് മാത്രമാണ് എന്നാണ് സംഘാടകര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ മരിച്ച ജവീന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണില്‍ നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരില്‍ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരുക്കിയ പരിപാടിയായിരുന്നു അത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കേരളത്തിന്റെ പുറത്തു നിന്നുപോലും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു.
എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം സംഘടിപ്പിക്കാന്‍ സ്ഥലം അനുവദിച്ച് തന്നത്.
വാഗമണിലെ എംഎംജെ എസ്റ്റേറ്റില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നു അത്. കൂടാതെ പരാതിക്കാരന്‍ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല.
തേയിലതോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാറ്റേഷന്‍ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലന്‍സും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ ആരെയും ട്രാക്കില്‍ വാഹനമിറക്കാന്‍ അനുവദിച്ചിട്ടില്ല.
ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയില്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. എന്നാല്‍ അത് അദ്ദേഹം വാഹനം നീക്കിയിടുന്നത് മാത്രമാണ്. ട്രാക്കില്‍ വാഹനം ഇറങ്ങിയപ്പോള്‍ അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നു, ബിനു പപ്പുവാണ് ജോജുവിന്റെ കോ ഡ്രൈവര്‍. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലര്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്.
മത്സരത്തില്‍ പങ്കെടുത്ത മറ്റു വാഹനങ്ങള്‍ക്ക് റോള്‍ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. പ്രളയത്തിന്റെ സമയത്ത് ഒറ്റപ്പെട്ടുപോയ ജനങ്ങളെ സഹായിച്ചവരാണ് ഓഫ് റോഡ് ക്ലബുകള്‍. സ്വന്തം വാഹനം കേടുപാടുകള്‍ വരുത്തിവരെ പ്രളയത്തില്‍ പെട്ടുപോയ ആളുകളെ അവര്‍ പുറത്തെത്തിച്ചു. അത്തരത്തില്‍ സമൂഹത്തിന് നല്ലകാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ പ്രശ്നക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.
ബൈക്ക് അപകടത്തില്‍ മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് അറിഞ്ഞ് മുന്നോട്ട് വന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിയാണിത്. സംഘാടകരുടെ ഉദ്ദേശശുദ്ധി മനസിലാക്കി മുന്നോട്ടു വന്ന ജോജുവിനെ വേട്ടയാടുന്ന നടപടിയാണ് ഇത്. മുന്‍വൈരാഗ്യം വെച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കി ജീവിക്കാന്‍ അനുവദിക്കു എന്നുമാത്രമാണ് സംഘാടകര്‍ക്ക് പറയാനുള്ളത്.