ജപ്പാന്‍ ഭൂകമ്പം: ഒരുദിവസമുണ്ടായത് 155 ഭൂചലനങ്ങൾ; മരണം 24 ആയി ; ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്വന്തം ലേഖകൻ
ടോക്കിയോ: ജപ്പാനിൽ ഇന്നലെ ഒരു ദിവസം മാത്രമുണ്ടായത് 155 ഭൂചലനങ്ങൾ. ഭൂചലനത്തിനു പിന്നാലെ സുനാമിയും ആഞ്ഞടിച്ചിരുന്നു. ഭൂകമ്പത്തിൽ 24 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇഷികാവയിലാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമിയും ഉണ്ടായി. കെട്ടിടങ്ങൾ നിലംപൊത്തുകയും റോഡുകൾ തകരുകയും ചെയ്തിരുന്നു. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി പോരാട്ടത്തിലാണെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു.
ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയർ ക്രാഫ്റ്റുകൾ സജ്ജമാക്കിയതായി ജപ്പാൻ പ്രതിരോധമന്ത്രി അറിയിച്ചു.