
തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ ടിവികെക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ രൂപീകരിക്കാൻ വിജയയെ ക്ഷണിക്കാൻ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ആണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ ടിവികെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ കഴിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. തമിഴ്നാട്ടിൽ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് വിസികെ ഓഫീസിൽ വച്ച് വിജയ്ക്ക് കൈമാറിയേക്കും.
അതേസമയം എഎംഎംകെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന് ആരോപിച്ച് ടിവികെയ്ക്കെതിരെ ടിടിവി ദിനകരൻ ഗവർണർക്ക് പരാതി നൽകി. എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്ന ടിവികെ വീഡിയോ എഐ നിർമിതം ആണെന്നും ദിനകരൻ ആരോപിച്ചു. കോൺഗ്രസിന്റെ 5 എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ആവർത്തിച്ചു.






