
ചങ്ങനാശ്ശേരി അപ്സര തിയേറ്ററിന് സമീപം ഗോഡൗണിൽ ഇറക്കുന്നതിനിടയിൽ 60 ചാക്കുകളിലായി 45,000 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ പിക്കപ്പ് വാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വാൻ ഉടമയ്ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് വാഴൂർ റോഡിൽ അപ്സര തിയേറ്ററിന് സമീപത്തു നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. ഗോഡൗൺ ഉടമ ഫാത്തിമാപുരം സ്വദേശി മുഹമ്മദ് സമീർ ഖാൻ, ചങ്ങനാശ്ശേരി, ളായ്ക്കാട് സ്വദേശി ശരൺ ശശി (31), ചങ്ങനാശ്ശേരി കാക്കാംതോട് സ്വദേശി ഹരീഷ് (35), മാനന്തവാടി വിമല നഗർ സ്വദേശി രാജേഷ് (46) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്കാർഡും(DANSAF) ചങ്ങനാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പിക് അപ്പ് വാൻ ഉടമ വയനാട്, തിരുവനം സ്വദേശി പി ബാബു എന്നയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യത്തിൽ ഡിവൈഎസ്പി അർഷാദ് സദാനന്ദന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ സജിത്ത്, അരുൺദേവ്,രാജേഷ്, പ്രോബോഷണൽ എസ് ഐ സുകേഷ് സിവിൽപോലീസ് ഓഫീസർമാരായ നിയാസ്, പ്രതീഷ്, ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
മൈസൂരിൽ നിന്നെത്തിയ കെഎൽ 72 E 3915 ബൊലേറോ പിക് അപ്പ് വാനാണ് പിടിച്ചെടുത്തത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് ഗോഡൗൺ പൂട്ടി സീൽ ചെയ്തു. പിക് അപ്പ് വാൻ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു. നിരോധിത ലഹരി വസ്തുക്കളുടെ വില്പനയുമായി ബന്ധപ്പെട്ട പോലീസ് കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







