ഒരാൾക്ക് വേണ്ടി ബലിയാടാവുന്നത് 22 പേർ….! ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതി അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ ഉരുണ്ടു കളിച്ച് യുപിഎസ്‌സി; നിയമിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍; അര്‍ഹതയുള്ളവരുടെ ഐപിഎസ് കൂടി പ്രതിസന്ധിയിലാകുമ്പോൾ….
സ്വന്തം ലേഖിക
കൊച്ചി: ഒരാള്‍ക്ക് വേണ്ടി 22 പേർ വഴിയാധാരമാക്കുന്ന അവസ്ഥ.
ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയും മുന്‍ ക്രൈംബ്രാഞ്ച് എസ്‌പിയുമായ എന്‍. അബ്ദുള്‍ റഷീദിനെ ഐപിഎസിന് പരിഗണിക്കാനുള്ള നീക്കം കേരളത്തില്‍ നിന്നുള്ള മറ്റ് 22 പേര്‍ക്കു കൂടി തിരിച്ചടിയാവുകയാണ്.
റഷീദിനെ ഐപിഎസിന് പരിഗണിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും യുപിഎസ്സിക്ക് പരാതി ചെന്നതുമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം വൈകാന്‍ കാരണം.
റഷീദിനെതിരേയുള്ള ആരോപണം മൂലം 23 പേരുള്ള പട്ടികയില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ യുപിഎസ്‌സിയും തയ്യാറാവുന്നില്ല.
അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തായിരിക്കുന്നത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സാക്ഷിയും കൊല്ലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജി. വിപിനന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. യുപിഎസ് സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെലക്ഷന്‍ നടപടി പൂര്‍ത്തിയായിട്ടില്ലെന്നാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചത്. റഷീദിനെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി തള്ളിയത്. എന്നാല്‍, ഇനി റഷീദിനെ നിയമിച്ചാല്‍ ഹര്‍ജിയുമായി പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാം.
അപ്പോള്‍ റഷീദിനെ നിയമിക്കാനുണ്ടായ സാഹചര്യം യുപിഎസ്‌സി വിശദീകരിക്കേണ്ടി വരും. കേരള സര്‍ക്കാര്‍ റഷീദിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കിലും അതിനൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ഷിക രഹസ്യാന്വേഷണ റിപ്പോര്‍ട്ട് (എസിആര്‍) ഐപിഎസിന് പരിഗണിക്കാന്‍ മതിയായതല്ല.
തന്റെ എസിആര്‍ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റഷീദ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപേക്ഷ ജൂണ്‍ 25 ന് തള്ളിയിരുന്നു. എസിആറില്‍ യുപിഎസ് സി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡമില്ലെങ്കില്‍ ഐപിഎസിന് പരിഗണിക്കാന്‍ കഴിയില്ല.
എന്നിട്ടും എങ്ങനെയാണ് റഷീദ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് എന്നതാണ് സംശയം.
ഇതോടെയാണ് ഐപിഎസ് പ്രമോഷന്‍ ലിസ്റ്റിന്റെ വിജ്ഞാപനം വൈകുന്നത്.
പട്ടികയിലുള്ള മറ്റ് 22 പേരും ആശങ്കയിലാണ്. ഒരാള്‍ക്ക് വേണ്ടി 22 പേരെ വഴിയാധാരമാക്കുന്നതില്‍ അമര്‍ഷവുമുണ്ട്. എന്നാല്‍, റഷീദിന്റെ അപ്രീതിക്ക് പാത്രമാകേണ്ടി വരുമെന്നതു കൊണ്ട് പലരും മിണ്ടുന്നില്ല. ഐപിഎസ് ലഭിച്ചാല്‍ 60 വയസു വരെ സര്‍വീസില്‍ തുടരാം.
ലിസ്റ്റിലുള്ള പലരും 60 വയസ് തികയാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കിയുള്ളവരാണ്. വിജ്ഞാപനം വൈകുന്നത് ഇവരുടെ സര്‍വീസ് കാലയളവിനെയും ബാധിക്കും. സംസ്ഥാനം വേണ്ടെന്ന് പറഞ്ഞയാളെ ഐപിഎസ് കുപ്പായമിടുവിച്ച് കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപവും ശക്തമായി നിലനില്‍ക്കുന്നു.