ഐപിഎൽ; രോഹിത് ശർമ്മ നിറഞ്ഞാടി; ബെഹ്‌റൻഡോഫ് എറിഞ്ഞുവീഴ്ത്തിയത് നാലു വിക്കറ്റുകൾ; ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് രോഹിതും സംഘവും തോല്‍പ്പിച്ചത്.
ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 45 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന്‍ കിഷനും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിലക് വര്‍മയും മുംബൈക്കായി മികച്ച പ്രകടനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച തുടക്കമാണ് രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മുംബൈയ്ക്ക് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ മുംബൈ 68 റണ്‍സെന്ന നിലയിലായിരുന്നു. എട്ടാം ഓവറില്‍ ഇഷാന്‍ കിഷന്‍ റണ്ണൗട്ടായതോടെ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതോടെ മുംബൈ കുതിപ്പ് തുടര്‍ന്നു. നാല് സിക്‌സും ഒരു ഫോറുമുള്‍പ്പടെ 29 പന്തില്‍ 41 റണ്‍സാണ് തിലക് വര്‍മയുടെ സമ്പാദ്യം.
അക്‌സർ പട്ടേലായിരുന്നു മുംബൈ ബൗളർമാരിൽ അപകടം വിതച്ചത്. 25 പന്തിൽ നിന്ന് 54 റൺസാണ് അക്‌സർ അടിച്ചെടുത്തത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും അക്‌സറിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ 47 പന്തുകളിൽ നിന്നായിരുന്നു വാർണറുടെ ഇന്നിങ്‌സ്. 51 റൺസെ വാർണർക്ക് എടുക്കാനായുള്ളൂ. ഒരൊറ്റ സിക്‌സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല.
എന്നാൽ ഇരുവരെയും പുറത്താക്കി ബെഹ്‌റൻഡോഫ് ഡൽഹിയുടെ സ്‌കോറിങിന്റെ വേഗതക്ക് തടയിട്ടു. 18ാം ഓവറിലായിരുന്നു മുംബൈ കളിയിലേക്ക് തിരിച്ചുവന്നത്. ബെഹ്‌റൻഡോഫ് എറിഞ്ഞ ആ ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്. അതോടെ ഡൽഹി തീർന്നു.