നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നു. ഇക്കാര്യം നേരത്തെ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു.
ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013 ല്‍ താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടാവുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ചില താരങ്ങളും ഇതിന് സാക്ഷിയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യക്ക് തീരുമാനിക്കാമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
സാക്ഷിയായ സ്ത്രീക്ക് നല്കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.