മാലിന്യവാഹിനികളായി ഇടുക്കി ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ കൈത്തോടുകള്‍ ; കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടി ജനം

മാലിന്യവാഹിനികളായി ഇടുക്കി ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ കൈത്തോടുകള്‍ ; കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടി ജനം

സ്വന്തം ലേഖിക

ഇടുക്കി: ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കൈത്തോടുകള്‍ മാലിന്യവാഹിനികള്‍ ആയി മാറുന്നു. കൊച്ചി തേക്കടി സംസ്ഥാന പാതയോരത്തെ കുറ്റിക്കാടുകളിലേക്കും, കലുങ്കുകളിലേക്കും മാലിന്യം തള്ളുന്നതോടെയാണ് പാതയോരവും ഇവിടെ നിന്ന് ഒഴുകുന്ന കൈത്തോടുകളും മാലിന്യപൂരിതമാകുന്നത് .ഉപ്പുതറ കാപ്പിപ്പാറ മേഖലയിലെ ആളുകള്‍ കൈത്തോടുകളെയാണ് പ്രധാനമായും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്.

എന്നാല്‍ കൈത്തോടുകളിലെ ജലമെല്ലാം മലിനമാകുന്ന രീതിയിലാണ് മാലിന്യ നിക്ഷേപം. കൈത്തോട് ഉത്ഭവിക്കുന്ന മത്തായിപ്പാറ ഭാഗത്താണ് സംസ്ഥാന പാതയില്‍ നിന്ന് മാലിന്യം വൻ തോതില്‍ നിക്ഷേപിക്കുന്നത്. കൊച്ചി തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ മത്തായിപ്പാറയിലെ പൊന്തക്കാടുകളിലേക്കും കലുങ്കുകളുടെ ചുവട്ടിലേക്കുമാണ് ചാക്കുകെട്ടുകളില്‍ മാലിന്യം തള്ളുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യ നിക്ഷേപത്തിന് പ്രധാന കാരണമാകുന്നത് പാതയോരത്ത് വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാടുകളാണ്. രാത്രിയാകുന്നതോടെ ഇവിടങ്ങളിലേക്കാണ് ചാക്കുകെട്ടുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വളകൊട് മുതല്‍ ഉപ്പുതറ ടൗണിന്‍റെ സമീപം വരെ കാടും,പൊക്കമുള്ള പുല്ലുകളും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ആളുകള്‍ ഇവിടം മാലിന്യനിക്ഷേപത്തിന് തെരഞ്ഞെടുക്കുകയാണ്.

മികച്ച ഹരിത കര്‍മ്മ സേനയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ മുഖച്ഛായ ആണ് ഇപ്പോള്‍ ഇത്തരത്തില്‍ മാലിന്യം കൊണ്ട് മോശമാകുന്നത്. പാതയോരങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കാടുപടലങ്ങള്‍ വെട്ടി മാറ്റാൻ പൊതുമരാമത്ത് വകുപ്പും മാലിന്യ നിക്ഷേപത്തിന് അറുതി വരുത്തുവാൻ പഞ്ചായത്തും തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.