ഇടുക്കി ഡാം: ആശങ്ക വേണ്ടെന്ന് എം.എം.മണി: 2398 അടിയായാൽ ഷട്ടറുകൾ തുറക്കും:സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു

ഇടുക്കി ഡാം: ആശങ്ക വേണ്ടെന്ന് എം.എം.മണി: 2398 അടിയായാൽ ഷട്ടറുകൾ തുറക്കും:സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ജലനിരപ്പ് 2,397-2,398 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. എന്നാൽ, ഒറ്റയടിക്ക് ഷട്ടറുകൾ തുറക്കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷയും മുൻകരുതലും ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ മുഴുവൻ റവന്യൂ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരൻ അധികൃതർക്ക് നിർദേശം നൽകി. ജലനിരപ്പ് 2,396 അടിയെത്തുമ്പാൾ അടുത്ത മുന്നറിയിപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെയായിരിക്കും നടപടികൾ തുടങ്ങുകയെന്നും ഓരോ ഘട്ടത്തിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് നൽകുമെന്നാണ് വിവരം. 2399 അടിയായി ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ട് നൽകുക. ഇതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞായിരിക്കും ഷട്ടറുകൾ തുറക്കുക. അതിനുമുമ്പേ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.