
തൃശൂർ : കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ ചാർജിലിട്ടിരുന്ന ഐ ഫോണ്‍ മോഷ്ടിച്ച് വില്പന നടത്തിയ കള്ളന്മാരും ഫോണ്‍ വാങ്ങിയ കടയുടമയും പിടിയില്‍.
തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ് (36), ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്‍ (48) എന്നിവരും മോഷണമുതല്‍ വാങ്ങിയ കേസില്‍ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് (43) പിടിയിലായത്. ടെമ്ബിള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാൻഡില്‍ ചാർജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്ച മോഷണം പോയത്. യുവതി ടോയ്‌ലെറ്റില്‍ പോയി തിരിച്ച് വന്നപ്പോളേക്കും ഫോണ്‍ കാണാതെ ആയി. തുടർന്ന് ടെമ്ബിള്‍ പൊലീസില്‍ പരാതി നല്‍കി. ബസ് സ്റ്റാൻഡിലെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. 60000 രൂപയിലേറെ വിലമതിക്കുന്ന ഐ ഫോണ്‍ 2000 രൂപക്കാണ് പ്രതികള്‍ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട്ടെ മൊബൈല്‍ കടയില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിന്റെ ലോക്ക് തുറന്ന് കടയുടമ വില്‍പനക്ക് വെച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആരോ രണ്ടുപേർ രാവിലെ ഫോണ്‍ വില്‍ക്കാൻ വന്നതായി കടയുടമ പറഞ്ഞു. എസ്.ഐ പ്രീത ബാബു, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സി.പി.ഒമാരായ അരുണ്‍, സോജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.







