സ്വന്തമായി സ്ഥലവും വീടുമെന്ന സ്വപ്നം സഫലീകരിക്കാനായി ബാങ്ക് വായ്പ എടുത്തു ; തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശിക പെരുകി 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതര്‍ എത്തി ; നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു ; മരണപ്പെട്ടത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടത്ത് വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുന്നതിനിടെ, ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ സാധിക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്.
ജപ്തി നടപടിക്കിടെ ഇവർ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥർക്കും പൊള്ളലേറ്റു. മൂവരെയും ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എസ് ഐ ബിനോയ് ഏബ്രഹാം, ടി അമ്ബിളി എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന ഷീബയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശാരിക്കണ്ടത്ത് പതിനഞ്ച് സെന്റ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും 2019 ല്‍ വാങ്ങിയതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നിലനിർത്തിയാണ് ഇത് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടിശിക 36 ലക്ഷമായി.
ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ജപ്തി മാറ്റിവച്ചിരുന്നു. രണ്ടാമത് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വീടിന്റെ മുൻ ഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാല്‍ പിന്നീട് സാമ്ബത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ജീവനക്കാരും എത്തിയതോടെ ഇവർ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.