ആളെക്കൊല്ലും സ്വകാര്യ ആശുപത്രികൾ: കഴുത്തിൽ കത്തി വച്ച് സ്വകാര്യന്മാരുടെ കൊള്ള വീണ്ടും; മാവേലിക്കരയിൽ ആശുപത്രിയിൽ ആൻജിയോഗ്രാമിനിടെ കത്തിറ്റർ തുളഞ്ഞു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ആലപ്പുഴ: കോവിഡ് കാലത്തു പോലും രോഗീ പരിചരണത്തിൽ യാതൊരു വിധ ഉത്തരവാദിത്വവുമില്ലാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ. ആളുകളെ പിഴിഞ്ഞു ബില്ലുവാങ്ങുന്ന സ്വകാര്യ ആശുപത്രികൾ രോഗീ പരിചരണത്തിൽ കാട്ടുന്ന ഉദാസീനതയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗമായ കത്തീറ്റർ ഹൃദയ വാൽവിൽ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ച സംഭവമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത്. എത്ര അശ്രദ്ധമായാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ രോഗികളോടു പെരുമാറുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം കഴിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്നു ജില്ലാ പൊലീസ് മേധാവി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ നിന്നെത്തി വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 3 നാണ് തലകറക്കവും ഛർദ്ദിയുമായി ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് നാലിന് ആൻജിയോഗ്രാം ചെയ്തു.

ഇതിനിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ പരുമലയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. അതിന് ശേഷമാണ് മരണം.

ശസ്ത്രക്രിയയിൽ യന്ത്രഭാഗം തറഞ്ഞു കയറിയതിന്റെ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് ബന്ധുക്കളുടെ കയ്യിലുണ്ട്. ചികിത്സാപിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. അന്വേഷണത്തിന് ആലപ്പുഴ എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം ഒടിയുന്നത് അസാധാരണമായി സംഭിവിക്കാറുള്ള കാര്യമാണെന്നും ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ബിന്ദുവിന്റെ ഭർത്താവ് അജിത്‌റാം മസ്‌ക്കറ്റിൽ നിന്നും എത്തിയത്. ബിന്ദുവിന്റെ രോഗവിവരം അറിഞ്ഞാണ് അജിത് റാം എത്തിയത്. ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന അജിത് റാം മൂന്ന് ദിവസം കൂടി ഇവിടെ കിടക്കേണ്ടതുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.