മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പ് ; മലയാളിയായ സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; ആറംഗ സംഘം 50 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ് ; റഹ്മത്ത് എന്ന സ്ത്രീ ഉൾപ്പെടെ ആറുപേര്‍ക്കെതിരെ കേസ്
സ്വന്തം ലേഖകൻ
മംഗളൂരു: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബിഎം മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ റഹ്മത്ത് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റഹ്മത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദ്ദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബിഎം. ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി.