മിസ്‌ഡ് കോള്‍ വഴി ബന്ധം സ്ഥാപിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം തട്ടാന്‍ ശ്രമം; ഏഴംഗ ഹണിട്രാപ്പ് സംഘം പൊലീസ് പിടിയില്‍
സ്വന്തം ലേഖിക
മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴംഗ ഹണിട്രാപ്പ് സംഘം പൊലീസ് പിടിയിൽ.
മലപ്പുറം സ്വദേശിയായ യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിലാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, കൊണ്ടോട്ടി സ്വദേശിക്കളായ റഷീദ്, നിസാമുദീന്‍, കോട്ടക്കല്‍ സ്വദേശികളായ മുബാറക്, നസ്‌റുദീന്‍, തിരൂര്‍ ബി പി അങ്ങാടി സ്വദേശി ഹസീം, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മിസ്‌ഡ് കോളിലൂടെ ഒന്നാം പ്രതിയായ ഫസീല യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുകയായിരുന്നു. അതിന് ശേഷം ഈ മാസം 12ന് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി.
ഇരുവരും സഞ്ചിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന നാലംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിക്കുകയും തട്ടികൊണ്ട് പോകുകയുമായിരുന്നു. ഇതിനു ശേഷം യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സംഘം അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലിടുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനു ശേഷമാണ് യുവാവ് പൊലീസില്‍ പരാതി നല്‍കുന്നത്.
കൂടുതല്‍ പേര്‍ ഈ സംഘത്തിന്റെ കെണിയിലകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.