പത്ത് ബോട്ടിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ: ഹാഷിഷ് ഓയിലിന് വിപണിയിൽ അരലക്ഷം രൂപ വില

പത്ത് ബോട്ടിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ: ഹാഷിഷ് ഓയിലിന് വിപണിയിൽ അരലക്ഷം രൂപ വില

സ്വന്തം ലേഖകൻ

കുഴൽമന്ദം: അര ലക്ഷം രൂപ വിലവരുന്ന 10 ബോട്ടിൽ ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുഴൽമന്ദം പൊലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. മലപ്പുറം, വെളിയങ്കോട് സ്വദേശി നസീർ (30), തൃശൂർ, ചാവക്കാട്, തങ്ങൾ പടി സ്വദേശി മുനാഫ് (25) എന്നിവരാണ് അറസ്റ്റിലായത്.

കുഴൽമന്ദം വെള്ളപ്പാറ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള പത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. 5000 രൂപക്കാണ് അഞ്ചു ഗ്രാം ഹഷീഷ് ഓയിൽ അടങ്ങിയ ബോട്ടിൽ വിൽപ്പന നടത്തുന്നത്. പാലക്കാട് ജില്ലയിൽ ലഹരി എത്തിക്കുന്ന കണ്ണിയിലുൾപ്പെട്ടവരാണ് പ്രതികൾ. ജില്ലയിൽ കുറേ നാളുകൾക്ക് ശേഷമാണ് പൊലീസ് ഹഷീഷ് പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രയിൽ നിന്നും മറ്റും ലോഡു കണക്കിന് കഞ്ചാവ് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കഞ്ചാവ് വാറ്റി ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്. കഞ്ചാവിനെക്കാളും പതിൻ മടങ്ങ് വീര്യം കൂടിയതും , രഹസ്യമായി കൈകാര്യം ചെയ്യുവാൻ എളുപ്പവുമാണെന്നതാണ് ഹഷീഷ് ഉപഭോക്താക്കൾക്ക് പ്രിയങ്കരമാകുന്നത്.

സിഗരറ്റിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ മുൻപ് അടിപിടി കേസിലും, ലഹരിമരുന്ന് കേസിലും പ്രതിയായിട്ടുള്ളവരാണ്.

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തൃശൂർ റേഞ്ച് തലത്തിൽ നടന്നുവരുന്ന പ്രത്യേക ഓപ്പറേഷൻ്റെ ഭാഗമായി വ്യാപകമായ റെയ്ഡുകളാണ് ജില്ലയിലും നടന്നു വരുന്നത്.

പ്രതികളെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ , കുഴൽമന്ദം ഇൻസ്പെക്ടർ ഇ.പി രാമദാസ്, സബ് ഇൻസ്പെക്ടർ എ. അനൂപ് , പ്രൊബേഷണറി എസ്.ഐ. സുഹൈൽ.കെ. എ.എസ്.ഐ. മാരായ താജുദ്ധീൻ .എസ്. സുരേന്ദ്രൻ .കെ.വി. ജയപ്രകാശൻ.ആർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സൂരജ് ബാബു. യു , കെ. അഹമ്മദ് കബീർ, ആർ .വിനീഷ്, കെ.ദിലീപ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.