ആനത്തറവാട്ടിലെ കാരണവർ: കേരളത്തിലെ തല മുതിർന്ന കൊമ്പൻ; ഗുരുവായൂർ പത്മനാഭൻ അസുഖ ബാധിതൻ; ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് ഗുരുവായൂർ ദേവസ്വം

ആനത്തറവാട്ടിലെ കാരണവർ: കേരളത്തിലെ തല മുതിർന്ന കൊമ്പൻ; ഗുരുവായൂർ പത്മനാഭൻ അസുഖ ബാധിതൻ; ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് ഗുരുവായൂർ ദേവസ്വം

സ്വന്തം ലേഖകൻ

തൃശൂർ: കേരളത്തിന്റെ ആനത്തറവാട്ടിലെ തലമുതിർന്ന കാരണവർ ഗുരുവായൂർ പത്മനാഭൻ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അവശത അനുഭവിക്കുന്നതായി റിപ്പോർട്ട്. പത്മനാഭന്റെ തൊണ്ടയിൽ നീർക്കെട്ട് ബാധിച്ചതിനെ തുടർന്നാണ് കൊമ്പനെ ചികിത്സയ്ക്കു വിധേയനാക്കിയത്. അസുഖ ബാധിതനായ കൊമ്പൻ ആരോഗ്യ സ്ഥിതി വീണ്ടെടുത്തു വരുന്നതായാണ് റിപ്പോർട്ടുകൾ.

രണ്ടാഴ്ചയിലേറെയായി ഗുരുവായൂർ ക്ഷേത്രത്തിലെ പുന്നത്തൂർക്കോട്ടയിൽ കൊമ്പൻ ചികിത്സയിലായിരുന്നു. തൃശൂരിലെ വെറ്റിനറി വിദഗ്ധൻ ഡോ.വാസുദേവൻ, സെപെഷ്യൽ ഫോറസ്ട്രി വെറ്റിനറി സർജൻ ഡോ.ഡേവിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊമ്പനെ പരിശോധിക്കുന്നത്. അസി.ഫോറസ്റ്റ് കൺസർവേറ്റർ പ്രഭുവും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഓരോ ആറു മണിക്കൂറും കൊമ്പന്റെ ആരോഗ്യ സ്ഥിതി സംഘം പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ. 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.

ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും പത്മനാഭനാണ്. 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/) രൂപ ഏക്കത്തുക നൽകിയത്. ഗുരുവായൂരപ്പന്റെ ആനകളിൽ ലക്ഷണത്തികവിനേക്കാൾ ഏറെ ഭക്തിയുടെ കോൽക്കൊണ്ട് അളക്കപ്പെടുന്ന കൊമ്പനാണ് പത്മനാഭൻ.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ ഗജരത്‌നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാർച്ച് 01ന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബർ മാസത്തിൽ പദ്മനാഭന്റെ ആരോഗ്യവർധന കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയർത്തി.

2009 ജനുവരി പതിനൊന്നാം തിയതി, ഞായറാഴ്ച തൃശ്ശൂരിൽ അഖില കേരള ആന ഉടമ സംഘം നടത്തിയ ഒരു ചടങ്ങിൽ വെച്ച് അന്നത്തെ കേരള നിയമസഭാ സ്പീക്കർ ആയിരുന്നു കെ. രാധാകൃഷ്ണൻ പത്മനാഭന് ഗജ ചക്രവർത്തി പട്ടം നൽകി ആദരിച്ചു.